ബംഗളൂരു: സ്കൂൾ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ടെമ്പോ ട്രാവലർ ഡ്രൈവർ അറസ്റ്റിൽ. ഹുളിമാവ് സ്വദേശിയായ ആകാശാണ് (21) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തറിഞ്ഞത്. ബാനാർഘട്ട റോഡിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി കഴിഞ്ഞ ജനുവരി മുതലാണ് പ്രതി സൗഹൃദം സ്ഥാപിക്കുന്നത്. സ്കൂൾ പരിസരത്ത് നിരന്തരം പിന്തുടർന്ന് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തന്റെ വാഹനത്തിലേക്ക് വിളിച്ചുവരുത്തി സമയം ചെലവഴിക്കാറുണ്ടായിരുന്നു. തുടർന്ന് മാർച്ച് ആദ്യവാരം സ്കൂൾ സമയം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാൾ ആദ്യമായി പീഡനത്തിനിരയാക്കുകയായിരുന്നു.
ദിവസങ്ങൾക്ക് ശേഷം ഇതേ വാഹനത്തിൽ വെച്ച് വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കഠിനമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. പരിഭ്രാന്തയായ മാതാവ് ഗർഭഛിദ്രത്തിനായി കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ മെഡിക്കോ-ലീഗൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പൊലീസ് ഉടൻ സ്ഥലത്തെത്തി മാതാവിന്റേയും പെൺകുട്ടിയുടെയും മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഞായറാഴ്ച പ്രതിയായ ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ആശുപത്രി വിട്ടയുടൻ മറ്റ് മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.