പ്രിയങ്ക് ഖാർഗെ
ബംഗളൂരു: ആർ.എസ്.എസിനെതിരെ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള സ്വകാര്യ പരാതിയിൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ, യൂത്ത് കോൺഗ്രസ് നേതാവും എൻ.എ.ഹാരിസ് എം.എൽ.എയുടെ മകനുമായ മുഹമ്മദ് നാലപ്പാട് എന്നിവർക്ക് ജനപ്രതിനിധികൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതി രണ്ടാം തവണയും സമൻസ് അയച്ചു.
കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടാണ് ജഡ്ജി സന്ദീപ് പാട്ടീൽ അധ്യക്ഷനായ കോടതിയുടെ സമൻസ്. ഇരുവരും ആഗസ്റ്റ് ഒന്നിന് ഹാജരാവണം. പ്രിയങ്ക് ഖാർഗെക്കും നാലാപാടിനും നേരത്തെ നൽകിയ സമൻസ് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തെ തുടർന്നാണ് പുതിയ സമൻസ് അയച്ചത്.
രണ്ട് കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകൾ ആർ.എസ്.എസിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച് സിദ്ധാപുര നിവാസിയായ തേജസ് ഗൗഡ സമർപ്പിച്ച സ്വകാര്യ പരാതിയെ തുടർന്നാണ് കേസ്.
പരാതി പ്രകാരം പ്രിയങ്ക് ഖാർഗെ തന്റെ എക്സ് പോസ്റ്റിൽ ആർ.എസ്.എസിനെക്കുറിച്ച് പരാമർശം നടത്തി. അതേസമയം മുഹമ്മദ് ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ സംഘടനക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തി. രണ്ട് നേതാക്കളുടെയും പരാമർശങ്ങൾ ആർ.എസ്.എസിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹരജിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.