മൈസൂരു വിമാനത്താവള വിമാനത്താവള റൺവേ വികസനത്തിനായി എയർപോർട്ട് ഡയറക്ടർ പി.വി. ഉഷാകുമാരിയുടെ നേതൃത്വത്തിൽ ഭൂമി പരിശോധിക്കുന്നു
ബംഗളൂരു: മൈസൂരു വിമാനത്താവളത്തിലെ റൺവേ ആദ്യ ഘട്ടത്തിൽ നിലവിലുള്ള 1740 മീറ്ററിൽനിന്ന് 2750 മീറ്ററായി വികസിപ്പിക്കുന്നതിനായി കണ്ടെത്തിയ 206.12 ഏക്കർ സ്ഥലത്ത് മൈസൂരു വിമാനത്താവള ഡയറക്ടർ പി.വി. ഉഷാകുമാരിയുടെ നേതൃത്വത്തിൽ വിമാനത്താവള അതോറിറ്റിയും കർണാടകയിലെ ഏജൻസികളും സംയുക്ത സർവേയും പരിശോധനയും ആരംഭിച്ചു. രേഖകൾ അന്തിമമാക്കുന്നതിന് മുമ്പ് ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥ വിലയിരുത്തുക, ബാധ്യതകൾ തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യം.
ഭൂമി ഏറ്റെടുക്കലിനും കൈമാറ്റത്തിനുമുള്ള നോഡൽ ഏജൻസിയായ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഐ.ഡി.സി), കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി), കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ), ദേശീയപാത അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൾട്ടി ഏജൻസി പരിശോധന കഴിഞ്ഞ ഡിസംബർ 15 നും 17 നും ഇടയിൽ നടത്തിയിരുന്നു. നേരത്തേ സ്ഥാപിച്ച നിരവധി അതിർത്തിക്കല്ലുകൾ കാണാതായി. ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ഭൂമി വ്യക്തമായി തിരിച്ചറിയുന്നതിനും അതിർത്തി നിർണയിക്കുന്നതിനും കൈമാറ്റം സുഗമമാക്കുന്നതിനും റീ-സർവേ ആവശ്യപ്പെട്ട് വിമാനത്താവളം അതോറിറ്റി അധികൃതർ കെ.എസ്.ഐ.ഐ.ഡി.സിക്ക് കത്തെഴുതിനാലാണ് സർവേ നടപടി.
എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, അതോറിറ്റിയിലെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) അനലിസ്റ്റ്, കെ.ഐ.എ.ഡി.ബി സർവേയർ എന്നിവരുടെ സാന്നിധ്യത്തിൽ മാറാസെ, മണ്ടക്കള്ളി ഗ്രാമങ്ങളിൽ ജെ.എം.സി മാപ്പുകൾ ഉപയോഗിച്ച് പുനർസർവേ നടത്തി. അതിർത്തി അടയാളങ്ങളും സർവേ കല്ലുകൾ പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.