ചിക്കമഗളൂരുവിൽ 50 വർഷങ്ങൾക്ക് ശേഷം ദലിതർക്ക് ക്ഷേത്രപ്രവേശനം

ബംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ നിദഘട്ട ഗ്രാമത്തിലെ ദലിത് വിഭാഗത്തിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി. പതിറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രത്തിലാണ് ദലിതർക്ക് പ്രവേശനം അനുവദിച്ചത്. സുരക്ഷയുടെ ഭാഗമായി ജില്ലാ ഭരണകൂടം പ്രദേശത്ത് നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. കടൂർ തഹസിൽദാർ സി.എസ്. പൂർണിമ, തരിക്കെരെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.എസ്. ഹലമൃത്തി റാവു, താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ സി.ആർ. പ്രവീൺ, സർക്കിൾ ഇൻസ്പെക്ടർ എം. റഫീഖ്, സക്രയപട്ടണ സബ് ഇൻസ്പെക്ടർ പവാൻ എന്നിവർ സ്ഥിതിഗതികൾ നിരീക്ഷിച്ചു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ദലിത് സമൂഹം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപം മഹാത്മാഗാന്ധിക്ക് ക്ഷേത്രം പണിയുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെയും പരിസരങ്ങളിലെയും വിദ്യാസമ്പന്നരായ ദലിത് യുവാക്കളും ദലിത് പ്രസ്ഥാനത്തിലെ നേതാക്കളും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള അവകാശങ്ങൾക്കായി പോരാടുകയായിരുന്നു.

പക്ഷേ ഗ്രാമവാസികൾ ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയിരുന്നു. ഗ്രാമത്തിലെ ദലിത് നേതാക്കളും വിഷയം കടൂർ താലൂക്ക് ഭരണകൂടത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച നടന്ന ക്ഷേത്രപ്രവേശനത്തിന് ശേഷം ദലിത് നേതാക്കളായ വൈ.ടി. ഗോവിന്ദപ്പ, രാഘവേന്ദ്ര, ബാനൂർ സുരേഷ്, കടൂർ പ്രമോദ്, ബാനൂർ നാഗണ്ണ, വൈ. മലാപൗര തമ്മയ്യ, ബാസൂർ പ്രസന, ഗോപാൽ, ജയണ്ണ, കെഡിഗെരെ ചന്ദ്രപ്പ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് താലൂക്ക് ഭരണകൂടത്തിനും പൊലീസ് വകുപ്പിനും നന്ദി പറഞ്ഞു.

Tags:    
News Summary - Dalits enter temple in Chikkamagaluru after 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.