ആഭ്യന്തരമന്ത്രി ജി. പരമേശ്വര
ബംഗളൂരു: ബെലഗാവിയിലെ സുവർണ വിധാന സൗധയിൽ ഡിസംബർ എട്ടുമുതൽ 19 വരെ നടക്കുന്ന ശീതകാല നിയമസഭ സമ്മേളനത്തിന്‍റെ സുരക്ഷക്കായി 6,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇതുസംബന്ധിച്ച് ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലെ പൊലീസ് കമീഷണർമാരുമായും വടക്കൻ ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാരുമായും അവലോകനയോഗം നടത്തി.
കർഷകർ, വിദ്യാർഥികൾ, കന്നട പ്രവർത്തകർ, എം.ഇ.എസ് ഗ്രൂപ്പുകൾ എന്നിവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് അനുമതി നല്‍കുമെന്നും പരമേശ്വര പറഞ്ഞു. കരിമ്പ് കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമം സർക്കാർ ആരംഭിച്ചു. വിവിധ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തും. അടുത്ത അഞ്ച് വര്‍ഷത്തിനകം 2.5 ലക്ഷം ഒഴിവുകള്‍ നികത്തും. പൊലീസ് വകുപ്പിലെ സ്ഥാനക്കയറ്റം, പുതിയ നിയമനം എന്നിവ നടത്തും.
ഇതുവരെ 402 തസ്തികയിലേക്ക് നിയമനം പൂര്‍ത്തിയായി. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ പരിശീലനത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ സര്‍വിസില്‍ നിയമിതരാവും. 600 പി.എസ്.ഐമാരുടെ നിയമന നടപടി പുരോഗമിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന 15,000 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ഘട്ടംഘട്ടമായി നികത്തും. കോണ്‍സ്റ്റബിള്‍മാരുടെ നിയമനത്തിന് ധനകാര്യ വകുപ്പ് അംഗീകാരം നല്‍കി. ശീതകാല സമ്മേളനത്തിനുശേഷം 4500 പേരുടെ നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശീതകാല സമ്മേളനത്തിന് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ബാരക്കുകൾ, താമസം, ഭക്ഷണം എന്നിവ ഒരുക്കുമെന്നും വി.വി.ഐ.പി ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം എന്നിവ സംബന്ധിച്ച് ജില്ല ഭരണകൂടങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.