ബംഗളൂരു: നറുക്കെടുപ്പിന്റെ പേരിൽ പുതിയ കെണിയുമായി സൈബർ മോഷ്ടാക്കൾ. മീഷോ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ കാഷ് പ്രൈസ് ലഭിച്ചിട്ടുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. നെക്കിലടി സ്വദേശിയായ ജി.എം മുസ്തഫക്കാണ് ഒടുവിൽ തട്ടിപ്പുകാരുടെ കൊറിയർ ലഭിച്ചത്. തന്റെ സൂക്ഷ്മത മൂലം തലനാരിഴക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച കൊറിയറിൽ മീഷോ കമ്പനിയുടെ എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 ഭാഗ്യശാലികൾക്ക് 14 ലക്ഷം രൂപയുടെ സ്ക്രാച്ച് കാർഡ് നൽകുന്നുണ്ടെന്ന അറിയിപ്പും ഒരു സ്ക്രാച്ച് കാർഡുമാണ് ഉണ്ടായിരുന്നത്.
സ്ക്രാച്ച് കാർഡിലെ വിജയികൾ അവരാവശ്യപ്പെട്ട രേഖകൾ അവരുടെ വാട്സ്ആപ് നമ്പറിലേക്കും കൂടെ 501 രൂപയും അയക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംശയം തോന്നിയ മുസ്തഫ രേഖകളോ പണമോ അയച്ചില്ല. പണവും രേഖകളും തട്ടിപ്പുകാരുടെ കൈയിൽ കിട്ടുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റൊരാളും ഇത്തരം കെണികളിൽ പെടാതിരിക്കാനാണ് താൻ ഇത് പൊതു സമൂഹത്തിന് മുന്നിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.