ബംഗളൂരു: യുവതിയുടെ ആൺസുഹൃത്ത് അവരുടെ ഭർത്താവിനെ കൊലപ്പെടുത്തി. കൊല നടത്താൻ യുവതി ഭർത്താവിനെ ഒറ്റുകൊടുത്തതായി പൊലീസ് പറഞ്ഞു. ഖാനപുർ താലൂക്കിലെ ഗഡികൊപ്പ ഗ്രാമത്തിൽ ശിവനഗൗഡ പാട്ടീലാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഷൈല പാട്ടീലിനെയും (38), ആൺ സുഹൃത്ത് രുദ്രപ്പ ഹൊസെറ്റിയെയും (36) ഖാനാപുർ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭർത്താവ് കൊല്ലപ്പെട്ട സംഭവത്തിൽ ഷൈല നൽകിയ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതിനെത്തുടർന്ന് വ്യാഴാഴ്ച ഗ്രാമത്തിൽ പാട്ടീലിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളിൽനിന്നാണ് ആദ്യം ലഭിച്ച സൂചനയെന്ന് പൊലീസ് പറഞ്ഞു. പാട്ടീൽ കൂട്ടാളിയുമായി മദ്യപിച്ചിരുന്നുവെന്ന് മനസ്സിലായി. കൊലപാതകം നടന്ന സമയത്ത് പാട്ടീൽ മദ്യലഹരിയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മരിച്ചയാളുടെ ഫോണിലെ കാൾ റെക്കോഡുകൾ പരിശോധിച്ച അന്വേഷണ സംഘം അയാൾ അവസാനമായി വിളിച്ചത് ഹൊസെറ്റിയെയാണെന്ന് കണ്ടെത്തി. ഹൊസെറ്റിയെ കസ്റ്റഡിയിലെടുത്തപ്പോൾ അയാൾ ഷൈലയെ ഇടക്കിടെ വിളിച്ചിരുന്നതായും അവളുമായി വാട്സ്ആപ് വിഡിയോ കാളുകൾ നടത്തിയിരുന്നതായും ഖാനപുർ പൊലീസ് കണ്ടെത്തി. ഷൈലയെ ചോദ്യം ചെയ്തപ്പോൾ അവൾക്ക് ഹൊസെറ്റിയുമായി ബന്ധമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. അവളുടെ ഭർത്താവ് അടുത്തിടെയാണ് ഇത് കണ്ടെത്തിയത്. ബന്ധം തുടരരുതെന്ന് പാട്ടീൽ കർശനമായി മുന്നറിയിപ്പ് നൽകിയതിനാൽ, ഷൈല അയാളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച, ഷൈല തന്റെ ഭർത്താവിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഹൊസെറ്റിയുമായി പങ്കുവെച്ചു. മദ്യപിച്ചുകൊണ്ടിരിക്കെയാണ് പാട്ടീലിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഷൈലയെ വിളിച്ച് പാട്ടീലിന്റെ മരണവാർത്ത അയാൾ അറിയിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.