മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്‌കാര കേസിൽ സാക്ഷിയും പരാതിക്കാരനുമായി രംഗത്തുവന്ന് അന്വേഷണത്തിനിടെ പ്രതിയായി മാറിയ മാണ്ഡ്യ സ്വദേശി ചിന്നയ്യ തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) പരാതി നൽകി. ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസ് സന്ദർശിച്ച ചിന്നയ്യയും ഭാര്യയും ഗിരീഷ് മട്ടന്നവർ ഉൾപ്പെടെയുള്ളവരിൽനിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് കാണിച്ചാണ് പരാതി നൽകിയത്. ബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തി വലിച്ചെറിഞ്ഞ നൂറുകണക്കിന് പെൺകുട്ടികളുടേയും
യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ സംസ്കരിച്ചു എന്നായിരുന്നു കഴിഞ്ഞ വർഷം ജൂണിൽ ചിന്നയ്യ ഉയർത്തിയ പരാതി. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയാണ് ചിന്നയ്യ. ജൂലൈയിൽ കർണാടക സർക്കാർ ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കാൻ പ്രത്യക സംഘം(എസ്.ഐ.ടി) രൂപവത്കരിച്ചു. ചിന്നയ്യയെ പരാതിക്കാരനായ സാക്ഷി എന്ന പരിഗണനയിൽ സംരക്ഷണം നൽകി എസ്.ഐ.ടി തെളിവെടുപ്പ് നടത്തി. അയാൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ഖനനം ചെയ്ത് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചിന്നയ്യ നിലപാട് മാറ്റി. ഇതോടെ ധർമസ്ഥലക്ക് എതിരായ ഗൂഢാലോചന കേസിൽ ചിന്നയ്യയെ പ്രതിയാക്കി. ജയിലിൽ കഴിയുകയായിരുന്ന ചിന്നയ്യ ജാമ്യത്തിലിറങ്ങിയാണ് പുറത്ത് കഴിയുന്നത്.
ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ കുടുംബത്തിന് നീതി തേടി പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് എതിരെയാണ് ചിന്നയ്യയുടെ പുതിയ പരാതി. ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി സൗജന്യ ആക്ഷൻ കമ്മിറ്റി ഭാരവാഹി യുനൈറ്റഡ് മീഡിയയിലെ ഗിരീഷ് മട്ടന്നവർ ബന്ധപ്പെട്ടിരുന്നുവെന്ന് ചിന്നയ്യ തന്റെ പരാതിയിൽ പറഞ്ഞു. ഈ പ്രവൃത്തികൾ തന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച അദ്ദേഹം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.