മന്ത്രി യു.ടി. ഖാദർ
ബംഗളൂരു: പൊതുജനങ്ങള്‍ക്ക് ഭക്ഷ്യ, മയക്കുമരുന്ന് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ക്യു.ആർ കോഡ് സംവിധാനം തിങ്കളാഴ്ച ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷയെക്കുറിച്ചോ മയക്കുമരുന്ന്, ഫാർമസി സംബന്ധമായ ലംഘനങ്ങളെക്കുറിച്ചോ വിവരങ്ങളോ പരാതിയോ ഉള്ള ആർക്കും സംവിധാനം ഉപയോഗിച്ച് പരാതികള്‍ അറിയിക്കാം. ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം കർണാടകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പുതുതായി പുറത്തിറക്കിയ ക്യു.ആർ കോഡ് ഹോട്ടലുകൾക്കും മറ്റ് പൊതു സ്ഥലങ്ങൾക്കും പുറത്ത് പ്രദർശിപ്പിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുമെന്നും ഖാദർ പറഞ്ഞു. പരാതി ബോധിപ്പിക്കാന്‍ ടോൾ ഫ്രീ നമ്പറും പ്രത്യേക കോൾ സെന്‍ററും ഉടൻ ആരംഭിക്കും.സംസ്ഥാനവ്യാപകമായി അടുത്തിടെ നടത്തിയ പരിശോധനകൾക്ക് നേതൃത്വം നല്‍കിയ ഭക്ഷ്യസുരക്ഷാ, മരുന്ന് അഡ്മിനിസ്ട്രേഷൻ കമീഷണർ കെ. ശ്രീനിവാസിയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. ബി.ബി.എം.പി പരിധിയിലുള്ള 63 ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, എട്ട് വെയർഹൗസുകൾ, നാല് അന്താരാഷ്ട്ര റസ്റ്റോറന്‍റ് ഔട്ട്‌ലെറ്റുകൾ, 30 ഭക്ഷ്യ ബിസിനസ് ഓപറേറ്റർമാർ, സെപ്റ്റോ, സൊമാറ്റോ, കെ.എഫ്.സി, മക്ഡൊണാൾഡ്‌സ്, ഡൊമിനോസ്, ബർഗർ കിങ്എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര റസ്റ്റാറന്‍റ് ശൃംഖലകൾ, പബ്ബുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചവയിൽ ഉൾപ്പെടുന്നു. മിക്കയിടങ്ങളില്‍ നിന്നും പഴകിയതും കാലാവധി കഴിഞ്ഞതുമായ നിരവധി അസംസ്കൃത വസ്തുക്കള്‍ പിടിച്ചെടുത്തു.
നിയമലംഘനങ്ങൾ കണ്ടെത്തിയിടത്തെല്ലാം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ സീൽ ചെയ്തിട്ടുണ്ടെന്നും ഖാദർ പറഞ്ഞു. ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ കാന്‍റീനുകൾ, ഫ്ലൈറ്റ് കാറ്ററിങ്സേവനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കും. ഭക്ഷണ, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെ പി.ജി താമസ സൗകര്യ ഉടമകൾക്ക് ഖാദർ പ്രത്യേകം മുന്നറിയിപ്പ് നൽകി.
സ്വകാര്യ, സർക്കാർ ഹോസ്റ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്ന മികച്ച ഭക്ഷണ രീതികൾ സംസ്ഥാനം പഠിക്കുകയും ദേശീയ തലത്തിൽ ഏകോപിപ്പിക്കുകയും ചെയ്യും. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നതിനാല്‍ രാജ്യത്തെ എല്ലാ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രിമാരെയും ഉൾപ്പെടുത്തി ദേശീയതലത്തിൽ സമ്മേളനം നടത്താൻ ആഗ്രഹിക്കുന്നു. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.