മംഗളൂരു: ‘പന്ത് വരുമ്പോൾ ബാറ്റ് ചെയ്യാം’ കർണാടക മന്ത്രിസഭ പുനഃസംഘടനയിൽ താൻ മന്ത്രിയാവുമെന്ന പ്രചാരണം സംബന്ധിച്ച ചോദ്യങ്ങളോട് നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ പ്രതികരണം ഇങ്ങനെ. 2013ലെ മന്ത്രിസഭയിൽ അംഗമായിരുന്നു മംഗളൂരു എം.എൽ.എയായ ഖാദർ. ബെളഗാവിയിൽ അടുത്തമാസം എട്ട് മുതൽ 19 വരെ നടക്കുന്ന നിയമസഭ ശീതകാല സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിനിടെ പ്രതിഷേധങ്ങൾക്കായി ഒരു നിയുക്ത സ്ഥലവും നീക്കിവെച്ചിട്ടുണ്ട്. സെഷൻ പ്രദേശവാസികൾക്ക് ചെറിയ അസൗകര്യങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർഥിച്ചു. നിരവധി ബില്ലുകൾ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ താൽപര്യാർഥം ബില്ലുകൾ പാസാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രഥമ പരിഗണന. ആറ് ബില്ലുകൾ ഇതിനകം ചർച്ചക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അത്തരം കാര്യങ്ങൾ ‘ചർച്ച ചെയ്യാൻപോലും അർഹമല്ല’ എന്ന് സ്പീക്കർ പറഞ്ഞു.
സത്യം എപ്പോഴും രേഖയിലുണ്ട്. ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. മസാജ് ചെയറിനെച്ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് പരാമർശിച്ച ഖാദർ, കമ്പനിതന്നെ ചെയർ സൗജന്യമായി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആരെങ്കിലും എല്ലാ രേഖകളും പഠിക്കട്ടെ. ആരെങ്കിലും പ്രസ്താവന നടത്തുമ്പോഴെല്ലാം തനിക്ക് പ്രതികരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിൽ ആളുകൾക്ക് ധാരാളം സംസാരിക്കാൻ കഴിയും.
നിയമങ്ങൾ അനുസരിച്ച് ഒരു പ്രശ്നം ഉന്നയിക്കപ്പെട്ടാൽ താൻ ചർച്ച അനുവദിക്കും. സ്പീക്കറായ ശേഷം താൻ ‘രാഷ്ട്രീയ ചാനൽ’ അടച്ചുപൂട്ടിയെന്നും ഇപ്പോൾ ‘ഭരണഘടനാ ചാനൽ’ വഴി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഖാദർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.