ബംഗളൂരു: സംസ്ഥാനത്തുള്ള ഹിന്ദുമത സ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്‍റ്സ് (മുസ്രായ്) വകുപ്പ് നടത്തുന്ന എല്ലാ പ്രധാന ക്ഷേത്രങ്ങളിലും സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച നിർദേശം നൽകി.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം. സി.സി ടി.വി കാമറകൾ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകണമെന്നും പണം ശേഖരിക്കുന്നതും എണ്ണുന്നതും ഉൾപ്പെടെ ക്ഷേത്രത്തിനുള്ളിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രാമമന്ദിറിലെ സമീപകാല സംഭവവികാസങ്ങൾ എല്ലാവര്‍ക്കും അപമാനമാണെന്ന് ശിവകുമാർ പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ സംസ്ഥാനത്തുടനീളമുള്ള മുസ്രായി ക്ഷേത്രങ്ങൾക്കുള്ളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭാവനപ്പെട്ടികൾ തുറക്കുന്നതും പണം പുറത്തെടുത്ത് എണ്ണുന്നതും സി.സി ടി.വി കാമറയില്‍ കൃത്യമായി പതിയണം. ട്രാഫിക് കൺട്രോൾ റൂം ഡാഷ്‌ബോർഡ് പോലെ സി.സി ടി.വി കാമറകൾ എസ്.പി ഓഫിസ്, സർക്കിൾ ഇൻസ്‌പെക്ടർ ഓഫിസ്, ഡെപ്യൂട്ടി കമീഷണർ ഓഫിസ് എന്നിവയുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.