ബംഗളൂരു: വിദ്വേഷ പ്രസ്താവനകൾ പതിവാക്കിയ ബെൽത്തങ്ങാടി ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്. ഹരീഷ് ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും അദ്ദേഹത്തിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. അദ്ദേഹത്തിനെതിരെ മംഗളൂരു സ്വദേശി ഇബ്രാഹിം നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ.
ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും വർഗീയ സംഘർഷം ഉണ്ടാക്കുന്നവിധത്തിൽ പ്രവർത്തിച്ചതിനും ഹരിഷ് പൂഞ്ചക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾക്കുള്ള ഇടക്കാല സ്റ്റേ പിൻവലിക്കണമെന്ന് പരാതിക്കാരനായ ഇബ്രാഹിമിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ കോടതിയോട് ആവശ്യപ്പെട്ടു. സർക്കാറിനെയും ഹരിഷ് പൂഞ്ചയെയും പ്രതിനിധീകരിച്ച് അഭിഭാഷകർ കൂടുതൽ സമയം തേടി. എന്നാൽ ഇടക്കാല സ്റ്റേ തുടരാൻ അനുവദിക്കുന്നത് എം.എൽ.എക്ക് അത്തരം നടപടികൾ ആവർത്തിക്കാൻ അനുവാദമാകുമെന്ന് വാദിച്ച അഡ്വ. ബാലൻ ഹരജിയെ എതിർത്തു.
പൂഞ്ചയുടെ വിദ്വേഷ പ്രസംഗങ്ങൾ ആൾക്കൂട്ട ആക്രമണത്തിന് കാരണമായെന്നും മംഗളൂരുവിൽ നടന്ന ആൾക്കൂട്ട കൊലപാതകവും മേഖലയിൽ അടുത്തിടെ നടന്ന മൂന്ന് കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. വർഗീയ വിദ്വേഷം വളർത്തുന്നതിനും നിയമം മറികടക്കുന്നതിനും ഇടക്കാല സ്റ്റേ ഉത്തരവുകൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാദം കേട്ടശേഷം ജസ്റ്റിസ് കൃഷ്ണകുമാർ ആഗസ്റ്റ് ഏഴുവരെ ഇടക്കാല സ്റ്റേ നീട്ടിയെങ്കിലും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. ഹരീഷ് പൂഞ്ച വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെടരുതെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്രിമിനൽ പെരുമാറ്റം ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.
തെക്കരു ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിൽ പൂഞ്ച നടത്തിയ പ്രസംഗത്തിൽ ക്ഷേത്രപരിപാടികളിൽനിന്ന് ‘കലഹക്കാരായ മുസ് ലിംകളെ’ അകറ്റിനിർത്തണമെന്നും മുസ് ലിംകളുമായി ഐക്യം വളർത്താതെ ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രദേശത്ത് വർഗീയ കൊലപാതകങ്ങൾ ഇതിനകം നടന്നിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പരാമർശങ്ങൾ സംഘർഷം വർധിപ്പിച്ചതായി പറഞ്ഞു. ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കഴിഞ്ഞ മേയ് നാലിന് ഹൈകോടതിയെ സമീപിച്ചു.
നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേയ് 22ന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. മേയ് 22ലെ ഉത്തരവിനെതിരെ ഇബ്രാഹിം ഹരജി നൽകി. ഐ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരം ദക്ഷിണ കന്നടയിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ പൂഞ്ചക്കെതിരെ നിലവിൽ എഫ്.ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി എഫ്.ഐ.ആറുകൾ ഉണ്ടായിട്ടും പൂഞ്ച ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തുടരുകയാണെന്നും ഇടക്കാല ഉത്തരവുകൾ വഴി കൂടുതൽ സംരക്ഷണത്തിന് അദ്ദേഹം യോഗ്യനല്ലെന്നും പരാതിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.