മംഗളൂരു: വേദികളും സമൂഹ മാധ്യമങ്ങളും അഭിപ്രായ സ്വാതന്ത്ര്യ ഇടങ്ങളാണെങ്കിലും അതിരുവിട്ട് വിദ്വേഷ പ്രചാരണങ്ങളിലേക്ക് കടന്നാൽ പൊലീസ് ശക്തമായി ഇടപെടുമെന്ന് പുതുതായി ചുമതലയേറ്റ മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ റെഡ്ഡി പറഞ്ഞു. പുതിയ ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുൺ കുമാറിനൊപ്പം ശനിയാഴ്ച കമീഷണറുടെ കാര്യാലയത്തിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു അദ്ദേഹം.
ദക്ഷിണ കന്നട ജില്ലയിലുടനീളം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംയുക്ത പ്രവർത്തനങ്ങൾ ആരംഭിക്കും. ജില്ലയിലെ നഗരപ്രദേശങ്ങളിലായാലും ഗ്രാമപ്രദേശങ്ങളിലായാലും എസ്.പിയും ഡി.സി.പിമാരും ഉൾപ്പെടുന്ന സംയുക്ത പ്രവർത്തനങ്ങളിലൂടെ ഏതൊരു കുറ്റകൃത്യവും കൈകാര്യം ചെയ്യും.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ സമീപനം മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിക്കും. സംസാര സ്വാതന്ത്ര്യവും കുറ്റകൃത്യത്തിനുള്ള പ്രേരണയും തമ്മിൽ വ്യക്തമായ വ്യത്യാസം ഉണ്ട്. ഒരു പ്രസ്താവനയും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കരുത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആരെങ്കിലും നിയമം ലംഘിക്കുകയാണെങ്കിൽ, ഐ.പി.സി, സി.ആർ.പി.സി എന്നിവക്ക് കീഴിലുള്ള നിയമ വ്യവസ്ഥകൾ നടപ്പിലാക്കും. ആവശ്യമായ നടപടിയെടുക്കാൻ ധാരാളം നിയമപരമായ സാധ്യതകളുണ്ട്. ജില്ലയിലെ ജനങ്ങൾ നിയമത്തെക്കുറിച്ച് ബോധവാന്മാരാണെന്നിരിക്കെ അത് ഉയർത്തിപ്പിടിക്കാൻ പൊലീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
ഓരോ കുറ്റകൃത്യത്തിനും ഉചിതമായ നിയമ പരിഹാരമുണ്ട്. അതനുസരിച്ച് നടപടിയെടുക്കും. താഴെത്തട്ടിലുള്ള പൊലീസ് സംവിധാനത്തിൽ പരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച ചോദ്യത്തിന് ‘‘എല്ലാ ഉദ്യോഗസ്ഥരും കഴിവുള്ളവരാണ്. ആരെങ്കിലും അവരുടെ ചുമതലകളിൽ പരാജയപ്പെട്ടാൽ, ഞാൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവർ ശരിയായ മാർഗനിർദേശത്തിൽ പ്രവർത്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല’’ എന്ന് മറുപടി നൽകി. ‘
‘പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ ഞങ്ങളെ അറിയിക്കാം. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വിഷയങ്ങളും ഞങ്ങൾ ഗൗരവമായി കാണുന്നു. അന്വേഷണങ്ങൾ എല്ലായ് പ്പൊഴും നടന്നിട്ടുണ്ട്, തുടരും. പൊലീസിങ് ഞങ്ങളുടെ കടമയാണ്, ഞങ്ങൾ അതു ഫലപ്രദമായി നിർവഹിക്കും.’’ - കമീഷണർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ സിദ്ധാർഥ് ഗോയലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.