ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകര്‍
ബംഗളൂരു: നിർദ്ദിഷ്ട ബിഡദി ടൗൺഷിപ്പ് പദ്ധതിയുടെ മുന്നോടിയായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. വികസന പദ്ധതിക്കായി തങ്ങളുടെ കൃഷിഭൂമി വിട്ടുകൊടുക്കില്ലെന്നും മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യപിച്ച് നൂറുകണക്കിന് കർഷകർ ഞായറാഴ്ച 'അപ്പിക്കോ' (മരം കെട്ടിപ്പിടിക്കൽ) പ്രസ്ഥാനവുമായി മുന്നോട്ട് വന്നു. ബംഗളൂരു സൗത്ത് ജില്ലയിലെ ബൈരമംഗലക്ക് സമീപം നടന്ന പ്രതിഷേധത്തിൽ കർഷകർ മരങ്ങൾ കെട്ടിപ്പിടിക്കുകയും കൃഷിഭൂമി സംരക്ഷിക്കുന്നതിനായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഏകദേശം 15 ലക്ഷം മരങ്ങൾ നശിക്കുമെന്ന് പ്രകടനക്കാർ ആരോപിച്ചു.
വികസനത്തിന്‍റെ പേരിൽ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ തയ്യാറെടുക്കുമ്പോൾ തന്നെ വൻതോതില്‍ വൃക്ഷത്തൈ നടുന്നത് പ്രോത്സാഹിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് അവര്‍ പറഞ്ഞു. തങ്ങളെ മറികടന്നു മാത്രമേ മരങ്ങള്‍ മുറിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. വർഷങ്ങളായി മരങ്ങളെ പരിപാലിച്ചുവരുന്നവരാണ് തങ്ങള്‍. അവയെ നശിപ്പിക്കാൻ അനുവദിക്കില്ല. കൃഷിഭൂമി തങ്ങളുടെ ഉപജീവനമാർഗ്ഗമാണെന്നും ഒരു സാഹചര്യത്തിലും അത് വിട്ടുകൊടുക്കില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.