ബിഡദിയിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ മുട്ടയേറ്
ബംഗളൂരു: കർണാടക ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്. ബംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് പോയ ബസാണ് ബുധനാഴ്ച രാത്രി 9.30ന് ആക്രമിക്കപ്പെട്ടത്.
അഞ്ചോളം വരുന്ന അജ്ഞാത സംഘം ബസിനുനേരെ മുട്ട എറിയുകയായിരുന്നു. ഒന്നാമത്തെ മുട്ടയേറുണ്ടായ ഉടൻ തന്നെ ഡ്രൈവർ ബസിന്‍റെ വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മുട്ടയെറിഞ്ഞ ശേഷം സംഘം ഓടിയൊളിക്കാന്‍ ശ്രമിച്ചില്ല എന്നത് ദുരൂഹതയുയര്‍ത്തുന്നു. പ്രദേശത്ത് കേരള രജിസ്ട്രേഷന്‍ വാഹനങ്ങൾ അപകടത്തില്‍ പെടുന്നത് പതിവാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ശനിയാഴ്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്തു വെച്ചുതന്നെയാണ് ബസിന് നേരെ മുട്ടയേറുണ്ടായത്. ഇതോടെ അപകടത്തെ കുറിച്ചും ദുരൂഹത തുടരുകയാണ്. സമാനമായ അനുഭവമാണോ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിലേക്ക് നയിച്ചത് എന്ന ചോദ്യമുയരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.