എച്ച്.വൈ. മേട്ടി
ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബാഗൽകോട്ടിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയുമായ എച്ച്.വൈ. മേട്ടി (79) ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും വാർധക്യസഹജ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ബാഗൽകോട്ട് നഗരവികസന അതോറിറ്റി ചെയർമാനായിരുന്ന മേട്ടിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ അംഗമായി മേട്ടി ഗുലേദ്ഗുഡ്ഡ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1994ൽ വനം മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1996ൽ ബാഗൽകോട്ടിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡല പുനർനിർണയത്തിനുശേഷം 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ അദ്ദേഹം വിജയിക്കുകയും അന്നത്തെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൽ എക്സൈസ് മന്ത്രിയാവുകയും ചെയ്തു. 2018ൽ പരാജയപ്പെട്ടു. മേട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.