ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഡി.സി.സി
പ്രസിഡന്റ് കെ. ഹരീഷ് കുമാർ, ഇവാൻ ഡിസൂസ എം.എൽ.സി എന്നിവർ സമീപം
മംഗളൂരു: സർക്കാർ നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങൾക്കിടെ, പാർട്ടി തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ ശനിയാഴ്ച മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. കാലക്രമേണ വ്യക്തത വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് ദലിത് സംഘടനകൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ പരാമർശിച്ച് പിന്തുണക്കുന്നവർക്ക് അവരുടേതായ അഭിലാഷങ്ങൾ ഉണ്ടാകും. അത് എനിക്ക് വേണ്ടെന്ന് പറയാൻ കഴിയില്ല, അതിൽ തെറ്റൊന്നുമില്ല -അദ്ദേഹം പ്രതികരിച്ചു.
പാർട്ടി ഹൈകമാൻഡ് നേതൃമാറ്റം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായി തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എം.എൽ.സിയുമായ യതീന്ദ്ര പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും നേതൃമാറ്റം ചർച്ച ഉയർന്നത്.
വെള്ളിയാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യതീന്ദ്ര ഈ പരാമർശം നടത്തിയത്. മുഖ്യമന്ത്രിയുടെ മകൻ ഞങ്ങളുടെ ഹൈകമാൻഡാണ്, അദ്ദേഹം എന്ത് പറഞ്ഞാലും ഞാൻ അംഗീകരിക്കും. അദ്ദേഹംതന്നെയാണ് ഞങ്ങളുടെ ഹൈകമാൻഡ്. അദ്ദേഹം എന്ത് പറഞ്ഞാലും ഞാൻ അത് ബഹുമാനത്തോടെ സ്വീകരിക്കും. അദ്ദേഹംതന്നെയാണ് ഹൈകമാൻഡ് എന്ന രീതിയിൽ പ്രസ്താവന നടത്തിയതിനാൽ, നമുക്ക് അദ്ദേഹത്തെ ഹൈകമാൻഡായി സ്വീകരിക്കാം എന്നായിരുന്നു ഇതുസംബന്ധിച്ച് ശിവകുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.