ബംഗളൂരു: ഗുണ്ട നേതാവ് ബിക്കു ശിവയെ അൾസൂർ തടാകത്തിന് സമീപം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ജഗദീഷ് എന്ന ജഗ്ഗയാണ് ഡൽഹിയിൽവെച്ച് സി.ഐ.ഡി സംഘത്തിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. പ്രതിക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ വൈകാതെ, ബംഗളൂരുവിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.
ഇയാൾക്കായി കർണാടകക്ക് പുറമെ, തമിഴ്നാട്, ആന്ധ്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു. മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജഗ്ഗക്കെതിരെ ഹെന്നൂർ പൊലീസ് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ജൂലൈ 15ന് രാത്രിയാണ് ബിക്കു ശിവ കൊല്ലപ്പെട്ടത്. കേസിൽ ബി.ജെ.പിയുടെ കെ.ആർ പുരം എം.എൽ.എ ബെരതി ബസവരാജിന് പങ്കുള്ളതായി ആരോപണമുണ്ട്. എം.എൽ.എയെ ഭാരതി നഗർ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. തുടക്കത്തിൽ 15 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ കേസ് പിന്നീട്, സർക്കാർ സി.ഐ.ഡി സംഘത്തിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.