ബംഗളൂരു: പെരുമാറ്റം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടിസം ബാധിച്ച യുവാവിനെ മെട്രോസ്റ്റേഷനിൽ നിന്ന് പുറത്താക്കിയെന്ന് ആരോപണം. 23 കാരനായ ബംഗളൂരു സ്വദേശിക്കാണ് നാദപ്രഭു കെംപഗൗഡ മെട്രോസ്റ്റേഷൻ ജീവനക്കാരിൽ നിന്ന് അപമര്യാദയായ പെരുമാറ്റം നേരിടേണ്ടി വന്നത്.
യുവാവ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരികെ വരും വഴിയാണ് മെട്രോയിൽ കയറാനെത്തിയത്. എന്നാൽ സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ കോളറിൽ പിടിച്ച് സ്റ്റേഷന് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവാവ് അസാധാരണമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു നടപടി.
ഭാഗ്യവശാൽ യുവാവിന് വീണ്ടും മെട്രോസ്റ്റേഷനിലെത്താനും വീട്ടിലേക്ക് പോകാൻ ട്രെയിൻ പിടിക്കാനുമായി. എന്നാൽ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ചപ്പോൾ അദ്ദേഹത്തിന് പരിക്കുകൾ ഏറ്റിട്ടുണ്ട്.
വലിച്ചിഴക്കുന്നതിനിടെ കൈപലയിടത്തും തട്ടി മുഴച്ചിട്ടുണ്ടെന്ന് പിതാവ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. തന്റെ മകൻ വ്യത്യസ്തമായാണ് പെരുമാറുക. കാരണം അവന് ഓട്ടിസമുണ്ട്. എന്നാൽ അത് അവനോട് മോശമായി പെരുമാറാനുള്ള കാരണമല്ല. മെട്രോ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നവർ ശരിയായ രീതിയിൽ പെരുമാറണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരുമായി ഇടപഴകുമ്പോൾ അക്കാര്യത്തെ കുറിച്ച് നല്ല ബോധ്യം വേണമെനും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സ്റ്റേഷന്റെ സ്റേറഷൻ കൺട്രോളർ സംഭവത്തിൽ മാപ്പു പറഞ്ഞെങ്കിലും കുറ്റക്കാരെ സസ്‍പെൻഡ് ചെയ്യുകയോ അവർക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.