റെഡ്ഡി കാറിൽ

കർണ്ണാടക മുൻ നിയമസഭാംഗത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികൾ രക്ഷപ്പെട്ടു

ബംഗളൂരു: നഗരപ്രാന്തത്തിൽ നിന്ന് മുൻ നിയമനിർമ്മാണ കൗൺസിൽ അംഗം (എം.എൽ.സി) ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. അജ്ഞാതരായ സംഘം തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയ വിവരം പുറത്തുവന്നു. ജൂൺ രണ്ടിന് പുലർച്ചെ 12.15 ഓടെ അനേക്കൽ താലൂക്കിലെ ഹീലാലിഗെക്ക് സമീപമാണ് സംഭവം നടന്നത്. ഗോൾഡ് കോയിൻ ക്ലബ്ബിൽനിന്ന് മടങ്ങുകയായിരുന്ന ദയാനന്ദ് റെഡ്ഡിയുടെ വാഹനം ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തുകയായിരുന്നു. അദ്ദേഹത്തിന് ഒരു സമ്മാനം വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഇവർ ഒരു ഹാർഡ് ബോർഡ് പെട്ടി കാണിച്ചു. എന്താണെന്ന് പരിശോധിക്കാനായി ദയാനന്ദ് റെഡ്ഡി കാറിന്റെ ഡോർ ലോക്ക് തുറന്നയുടൻ പ്രതികളിൽ ഒരാൾ വാഹനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി.

തുടർന്ന് ദയാനന്ദ് റെഡ്ഡിക്ക് നേരെ തോക്ക് ചൂണ്ടിയ പ്രതി, തങ്ങൾ പറയുന്ന ദിശയിലേക്ക് വാഹനം ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേസമയം ചുവന്ന നിറത്തിലുള്ള കാറിൽ മറ്റ് രണ്ട് പ്രതികൾ ഇവരെ പിന്തുടരുകയും ചെയ്തു. അത്തിബെലെയിലെ കെ.എച്ച്.ബി കോളനി ഭാഗത്തേക്ക് ദയാനന്ദ് റെഡ്ഡിയെ എത്തിച്ച ശേഷമാണ് സംഘം ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. അദ്ദേഹത്തെ വധിക്കാൻ തങ്ങൾക്ക് 10 കോടി രൂപയുടെ ക്വട്ടേഷൻ ലഭിച്ചിട്ടുണ്ടെന്നാണ് തട്ടിക്കൊണ്ടുപോയവർ അവകാശപ്പെട്ടത്. ദയാനന്ദ് റെഡ്ഡിയുടെ കഴുത്തിൽ തോക്ക് അമർത്തിപ്പിടിച്ച് ഇവർ കൊലവിളി നടത്തുകയും ചെയ്തു. ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന ദയാനന്ദ് റെഡ്ഡി, തന്നെ ഉപദ്രവിക്കരുതെന്നും പണം നൽകാമെന്നും അക്രമികളോട് അഭ്യർത്ഥിച്ചു. ആദ്യം മൂന്ന് കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ ഇത് രണ്ട് കോടിയായി കുറക്കാൻ അവർ സമ്മതിച്ചു. എന്നാൽ അത്രയും വലിയ തുക ഉടനടി കൈവശമില്ലെന്നും ബാങ്കുകൾ തുറക്കുന്ന രാവിലെ വരെ സമയം വേണമെന്നും ദയാനന്ദ് റെഡ്ഡി ഇവരെ അറിയിക്കുകയായിരുന്നു. പണം പിൻവലിച്ച ശേഷം തങ്ങളെ ബന്ധപ്പെടാൻ പ്രതികൾ ആവശ്യപ്പെട്ടു.

അത്തിബെലെയിലെ ഓക്സ്ഫോർഡ് കോളേജിന് സമീപം ദയാനന്ദ് റെഡ്ഡിയെ ഇറക്കിവിട്ട ശേഷം സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോചിതനായ ഉടൻ ദയാനന്ദ് റെഡ്ഡി അത്തിബെലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുകയും അക്രമികൾ സഞ്ചരിച്ച വഴിയിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Attempt to kidnap former Karnataka MLA; accused escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.