യോഗേന്ദ്ര യാദവ്
ബംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) രാജ്യത്തുടനീളമുള്ള 10 കോടിയിലധികം യോഗ്യരായ വോട്ടർമാരുടെ എണ്ണം കുറക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവ് ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമായും കുടിയേറ്റ തൊഴിലാളികളെയും സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെയും ബാധിക്കുന്നു.
കൊണ്ടാജി ബസപ്പ ഓഡിറ്റോറിയത്തിൽ ജാഗ്രത കർണാടക സംഘടിപ്പിച്ച എസ്.ഐ.ആർ: 13 സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കർണാടകയിൽ എന്താണ് ചെയ്യേണ്ടത്?" എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കായി ആളുകൾ കുടിയേറുമ്പോൾ, അവർ താമസം മാറുന്ന സ്ഥലത്തെ വോട്ടർ പട്ടികയിൽ പലപ്പോഴും അവരുടെ പേരുകൾ ഉൾപ്പെടില്ല.അതേസമയം അവരുടെ ജന്മനാട്ടിലെ വോട്ടർ പട്ടികയിൽനിന്നും അവരുടെ പേരുകൾ നീക്കം ചെയ്യപ്പെടുന്നു. അത്തരം സംഭവങ്ങൾ ഒരു ദിവസം ആളുകളെ അവരുടെ പൗരത്വത്തെക്കുറിച്ച് ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചു. രണ്ട് കോടിയിലധികം ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ എസ്ഐ.ആർ പ്രക്രിയയിൽ, അന്തിമ വോട്ടർ പട്ടിക ഇതുവരെ പുറത്തിറക്കിയിട്ടില്ല. കർണാടകയിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും നിലവിൽ പരിഷ്കരണ പ്രക്രിയ നടക്കുന്നതിനാൽ നടപടിപൂർത്തിയാകുമ്പോഴേക്കും രാജ്യത്തുടനീളം നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ എണ്ണം ഏകദേശം 10 കോടിയിലെത്തും. രാജ്യത്തെ താഴെത്തട്ടിലുള്ള പത്ത് കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ അവരിൽ പലരും ബി.ജെ.പി വിരുദ്ധ വോട്ടർമാരാകാം. ഈ പ്രക്രിയ ആത്യന്തികമായി ബി.ജെ.പിക്ക് ഗുണം ചെയ്യും.വോട്ടർ പട്ടികയിൽ നിന്ന് പുറത്തുനിന്നുള്ളവരെ (വിദേശികളെ) ഒഴിവാക്കുക എന്നതാണ് പരിഷ്കരണ നടപടിയുടെ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ നീക്കം ചെയ്തവരിൽ എത്ര പേർ പുറത്തുനിന്നുള്ളവരാണെന്ന് യാദവ് ചോദിച്ചു. ഭരണഘടന നിലവിലുണ്ടെങ്കിലും അത് ശരിയായി നടപ്പാക്കപ്പെടുന്നില്ല. ജുഡീഷ്യറിയുണ്ടെങ്കിലും അധികാരത്തിലിരിക്കുന്നവർക്കെതിരെ വിധി പുറപ്പെടുവിക്കുന്നില്ല. തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഫലങ്ങൾ ഭരണകക്ഷിക്ക് അനുകൂലമാക്കിമാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ സീറ്റ് പുനർവിഭജനത്തിന്റെ സാധ്യമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ച യാദവ്, ബിജെപി ഭരിക്കാത്ത ചില സംസ്ഥാനങ്ങളിൽ സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. കേരളത്തിലെ സീറ്റുകൾ 12 ആയി കുറയാം, തമിഴ്നാട്ടിലെ സീറ്റുകൾ 39 ൽ നിന്ന് 31 ആയി കുറയാം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവക്കും നിരവധി സീറ്റുകൾ നഷ്ടപ്പെടാം. കർണാടകക്കും രണ്ട് സീറ്റുകൾ നഷ്ടപ്പെടാം, ഗുജറാത്ത് ഉൾപ്പെടെയുള്ള വടക്കൻ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ സീറ്റുകൾ വർധിക്കാമെന്ന് യാദവ് പറഞ്ഞു.ജാഗ്രത കർണാടക നേതാവ് ബി സി ബസവരാജ്,ഭാരത് ജോഡോ അഭിയാൻ പ്രതിനിധി രാഹുൽ ശാസ്ത്രി, ജയ് കിസാൻ ആന്ദോളൻ പ്രതിനിധി അവിക് സാഹ, ജന ജാഗരൺ ശക്തി സംഘടനയുടെ ആശിഷ് രഞ്ജൻ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.