ബംഗളൂരുവിൽ വൻ ലഹരിവേട്ട; 39 പേർ അറസ്റ്റിൽ, 55.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തിൽ പൊലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ 39 പേരെ അറസ്റ്റിൽ. 55.80 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ എട്ട് പേർ വിദേശികളും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 10 പേർ പ്രദേശവാസികളുമാണ്. ബംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മിഷൻ റൈസിന്റെ ഭാഗമായ ‘ബെഡാ ബ്രോ’ പദ്ധതിയുടെയും ബംഗളൂരു സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് നടപടി. ബംഗളൂരുവിന് പുറമെ ഡൽഹി, നോയിഡ, ഗുരുഗ്രാം, കേരളം എന്നിവിടങ്ങളിലും പരിശോധനകൾ നടത്തിയതായി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ, കഞ്ചാവ് എന്നിവ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്. സി.സി.ബി ഉൾപ്പെടെ സിറ്റി പൊലീസിന്റെ 16 യൂണിറ്റുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് കമീഷണർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും കർണാടകക്കുള്ളിൽനിന്നും തിരിച്ചറിയപ്പെടാത്ത വിതരണക്കാരിൽനിന്ന് കുറഞ്ഞ വിലക്ക് നിരോധിത ലഹരിവസ്തുക്കൾ വാങ്ങി ഉയർന്ന വിലക്ക് സാധാരണക്കാർക്കും കോളജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു പ്രതികൾ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വേഗത്തിൽ ലാഭം നേടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു

പിടികൂടിയ ലഹരിവസ്തുക്കളിൽ 21 കിലോ 641 ഗ്രാം എം.ഡി.എം.എ, 738 ഗ്രാം കൊക്കെയ്ൻ, 4 കിലോ 493 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 184 കിലോ 625 ഗ്രാം കഞ്ചാവ്, 1 കിലോ 65 ഗ്രാം കറുപ്പ്, 25 ഗ്രാം മോർഫിൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 17 ലക്ഷം രൂപ പണവും 22 മൊബൈൽ ഫോണുകളും അഞ്ച് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ വിവിധ ദിവസങ്ങളിലായി കോടതിയിൽ ഹാജരാക്കിയതായും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

ലഹരിവസ്തുക്കൾ പ്രതികൾക്ക് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന തിരിച്ചറിയപ്പെടാത്ത വ്യക്തികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - ബംഗളൂരുവിൽ വൻ ലഹരിവേട്ട 39 അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.