തിരുവനന്തപുരം: വനിതാമാധ്യമ പ്രവർത്തകർക്കു നേരെ ഒരു സംഘം നടത്തുന്ന സൈബർ ലിഞ്ചിങ്ങിലും അധിക്ഷേപ പ്രചാരണത്തിലും കേരള പത്രപ്രവർത്തക യൂനിയൻ കടുത്ത പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താൻ ഏത് ഇന്ത്യൻ പൗരനുമെന്നതുപോലെ മാധ്യമപ്രവർത്തകർക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനെതിരെ ഇല്ലാക്കഥകൾ പടച്ച് അധിക്ഷേപ പ്രചാരണം നടത്തുന്ന സംസ്കാര ശൂന്യമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. മനോരമ ന്യൂസ് വാർത്ത അവതാരകയും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ നിഷ പുരുഷോത്തമൻ, ന്യൂസ് 18 വാർത്ത അവതാരക അപർണ കുറുപ്പ് എന്നിവർക്കെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു സംഘം അവഹേളനപരമായ ആക്ഷേപ പ്രചാരണം നടത്തുന്നത്. ചില ഒാൺലൈൻ മാധ്യമങ്ങൾതന്നെ ഇത്തരം അധിക്ഷേപങ്ങൾക്കു മുന്നിൽ നിൽക്കുന്നത് വേദനജനകമാണ്. സൈബർ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനും കർക്കശ ശിക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.