തിരുവനന്തപുരം: നഗരത്തിലെ റിയൽ എസ്റ്റേറ്റ്-മണൽ മാഫിയക്ക് വഴിവിട്ട് സഹായങ്ങൾ നൽകിയെന്നും ഇവരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നുമുള്ള വിജിലൻസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സി.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റുകയും എ.എസ്.ഐയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മണൽമാഫിയക്ക് സഹായം ചെയ്ത നഗരത്തിലെ സി.ഐയെയും കരമന, പൂജപ്പുര, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെയുമാണ് സിറ്റി ക്രൈംബ്രാഞ്ചിലേക്കും മറ്റ് സ്റ്റേഷനുകളിലേക്കും മാറ്റിയത്. തമ്പാനൂർ എ.എസ്.ഐ സുരേഷ് കുമാറിനെ അന്വേഷണവിധേയമായി സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാർ സസ്പെൻഡ് ചെയ്തു. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻെവസ്റ്റിഗേഷൻ യൂനിറ്റ് -ഒന്ന് എസ്.പി കെ.ഇ. ബൈജുവിൻെറ നേതൃത്വത്തിൽ ഈ മാസം കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വിജിലൻസ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഫ്ലാറ്റ് നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ മണ്ണെടുപ്പ് നടത്തിയിരുന്നത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കരമനയാറിൻെറ തീരങ്ങളും മറ്റ് നീർത്തടങ്ങളും നികത്തിയത് ഈ മണ്ണ് ഉപയോഗിച്ചായിരുന്നു. നഗരത്തിലെ മറ്റ് ഭാഗങ്ങളിലും പെർമിറ്റ് ലംഘിച്ച് മണൽലോറികൾ നിരന്തരം പോയിട്ടും അവക്കെതിരെ കർശന നിലപാട് സ്വീകരിക്കാത്തതാണ് സി.ഐയുടെ സ്ഥലംമാറ്റത്തിന് കാരണം. കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിലാണെന്നും ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.