ഇ-ബീറ്റ് സംവിധാനം മുടങ്ങി ചാത്തന്നൂർ: രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പൊലീസ് ആരംഭിച്ച ഇ-ബീറ്റ് സംവിധാനം പല പൊലീസ് സ്റ്റേഷനുകളിലും മുടങ്ങിയ നിലയിൽ. ഇതിനായി സ്ഥാപിച്ച ഇലക്‌േട്രാണിക് ബുക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ വിശ്രമത്തിലാണ്. ബാങ്കുകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏതാനും വർഷം മുമ്പ് ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ബീറ്റ് ഡ്യൂട്ടിക്കാർ മുങ്ങാതിരിക്കാനാണ് ഈ സംവിധാനം. മൊബൈൽ ഫോൺ ഇലക്ട്രോണിക് ബുക്കിന് മുന്നിലേക്ക് പിടിക്കുമ്പോൾ അവിടെയെത്തിയ സമയവും മറ്റും മേലുദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട കമ്പ്യൂട്ടറിലും ലഭിക്കും. ആദ്യമൊക്കെ ഈ സംവിധാനം ഫലപ്രദമായി നടന്നെങ്കിലും പിന്നീട് മുടങ്ങിപ്പോകുകയായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ബുക്കുകളിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പുവരെ ബീറ്റ് ഉദ്യോഗസ്ഥർ ഒപ്പിടുകയായിരുന്നു പതിവ്. ഇത് മാറ്റിയാണ് ഇ-ബീറ്റിെൻറ ഭാഗമായി ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ഇ-ബീറ്റ് സംവിധാനം നിലച്ചതോടെ പലയിടത്തും മോഷണങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് സ്വർണം, വെള്ളി ആഭരണ നിർമാണശാലയിൽ മോഷണം നടന്നിരുന്നു. രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് മോഷണങ്ങൾ വർധിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.