തിരുവനന്തപുരം: മുദ്ര വായ്പാ പദ്ധതിയുടെ പേരിൽ വിളിച്ചുകൂട്ടിയ നിരവധി യുവതി യുവാക്കൾക്കും വീട്ടമ്മമാർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു. ജില്ലയിലെ മുഴുവൻ ബാങ്കുകളുടെയും സഹകരണത്തോടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിലാണ് ഇൗ ദുര്യോഗം. ജില്ലയിലെ മുഴുവൻ ബാങ്ക് ശാഖകളിലും സ്വയം സംരംഭകത്വ വായ്പക്ക് അപേക്ഷിച്ചവരെയെല്ലാം വായ്പത്തുകയുടെ ചെക്ക് നൽകുമെന്ന് പറഞ്ഞാണ് തലസ്ഥാനത്ത് ടാഗോർ തിയറ്ററിലേക്ക് സംഘാടകർ വിളിച്ചുവരുത്തിയത്. എന്നാൽ, വേദിയിൽവെച്ച് 23 പേർക്ക് മാത്രമാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വായ്പയുടെ ചെക്ക് കൈമാറിയത്. അവശേഷിച്ചവർക്ക് ഹാളിന് പുറത്ത് ക്രമീകരിച്ചിരുന്ന ബാങ്കുകളുടെ പവിലിയനുകളിൽനിന്ന് വായ്പത്തുക കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ, നൂറോളം പേർക്കാണ് പവിലിയനിലൂടെ വായ്പയുടെ ചെക്ക് കൈമാറിയത്. ബാക്കിയുള്ളവരെ അപേക്ഷ നൽകിയ ബാങ്ക് ശാഖകളുമായി ബന്ധപ്പെടാൻ നിർദേശിച്ച് സംഘാടകർ മടക്കി. പരിപാടിയിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നതിനാൽ എല്ലാത്തരം വായ്പാ അപേക്ഷകരോടും ടാഗോർ തിയറ്ററിൽ എത്തണമെന്ന് ബാങ്ക് ശാഖകൾ വഴി നിർദേശിച്ചിരുന്നു. അപേക്ഷകരെയെല്ലാം ബാങ്കുകൾതന്നെ തലസ്ഥാനത്തേക്ക് വാഹനത്തിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.