ചവറ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ചവറയിൽ സംഘർഷഭരിതമായി. തേവലക്കരയിൽ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. ബ്ലോക്ക് സെക്രട്ടറി സാദിഖിനാണ് പരിക്ക്. ഇയാൾ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നീണ്ടകര, ചവറ, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, ചേനങ്കര ഭാഗങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞിട്ടത്. ചവറയിൽ രാവിലെ എേട്ടാടെ സംഘടിച്ച സമരക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. ചെറിയ വാഹനങ്ങളെ കടത്തിവിട്ട പ്രവർത്തകർ ബസുകൾ തടഞ്ഞതോടെ യാത്രക്കാർ വലഞ്ഞു. പൊലീസെത്തി ബസുകൾ കടത്തിവിടാൻ ശ്രമിച്ചെങ്കിലും സമരക്കാർ എതിർത്തു. ഇതിനിടയിൽ ബസ് യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റി വിടുകയായിരുന്നു. അവശ്യ സർവിസുകളൊഴികെ ഒരു വാഹനവും കടത്തിവിടാൻ സമരക്കാർ തയാറാകാതിരുന്നത് സംഘർഷത്തിനിടയാക്കി. യാത്രക്കാരും ഹർത്താലനുകൂലികളും തമ്മിൽ സംഘർഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ലഘൂകരിച്ചു. രാവിലെ 8.30ഓടെ തുടങ്ങിയ പ്രതിഷേധം 11.30ഓടെയാണ് അവസാനിച്ചത്. 30ഓളം കെ.എസ്.ആർ.ടി.സി ബസുകൾ പ്രവർത്തകർ തടഞ്ഞിട്ടു. തേവലക്കര ചേനങ്കര ജങ്ഷനിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് പൊതുജനത്തെ വലച്ചു. 11ഓളം ബസുകൾ തടഞ്ഞിട്ടതോടെ ഇരുചക്രവാഹനങ്ങൾ പോലും കടന്നു പോകാനാകാത്ത വിധം മണിക്കൂറുകളോളം കുരുക്കിൽ വലഞ്ഞു. 1.30ഓടെ യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ബസുകൾ ഡിപ്പോകളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിനിടയിൽ കൂഴംകുളം ജങ്ഷനിൽ കട തുറന്നതിനെ ചൊല്ലിയുള്ള തർക്കം അടിയിൽ കലാശിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയാനെത്തിയതോടെയാണ് ൈകയേറ്റം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.