തിരുവനന്തപുരം: ട്രാക്കിലെ ചീറ്റപ്പുലികൾക്ക് സായി കൂടൊരുക്കുന്നു. ജില്ല കായികമേളയിൽ വേഗതയുടെ രാജാവും രാജ്ഞിയുമായി കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ആൻസ്റ്റിൻ ജോസഫും കെ. നിബയും തെരഞ്ഞെടുക്കപ്പെട്ടു. സീനിയേഴ്സിെൻറ വാശിയേറിയ ഫൈനലിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ഇരുവരും സുവർണ നേട്ടത്തിൽ മുത്തമിട്ടത്. കഴിഞ്ഞവർഷവും ജില്ലയിൽ 100 മീറ്ററിൽ സ്വർണം നേടിയ നിബക്ക് ഇത്തവണയും വെല്ലുവിളിയായത് സായിയുടെ തന്നെ മൃദുല മറിയ ബാബുവായിരുന്നു. 12.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് നിബ സ്വർണം നേടിയപ്പോൾ 13.22 സെക്കൻഡിൽ മൃദുല വെള്ളിനേടി. പാലക്കാട് മലമ്പുഴ സ്വദേശികളായ മണികണ്ഠൻ-പുഷ്പലത ദമ്പതികളുടെ മകളാണ് നിബ. 100 മീറ്ററിന് പുറമേ 200 മീറ്റർ, 400 മീറ്റർ ഹർഡിൽസിലും ചൊവ്വാഴ്ച ഇറങ്ങും. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ആൻസ്റ്റിൻ ജോസഫ് 11.13 സെക്കൻഡിലാണ് 100 മീറ്റർ താണ്ടിയത്. ആദ്യമായാണ് സ്കൂൾ മീറ്റിൽ ആൻസ്റ്റിൻ സ്വർണം നേടുന്നത്. കഴിഞ്ഞ മാസം നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ സ്വർണവും ദേശീയ ജൂനിയർ മീറ്റിൽ വെള്ളിയും ഈ പ്ലസ് ടുകാരൻ സ്വന്തമാക്കിയിരുന്നു. ഷാജി-പ്രവിത ദമ്പതികളുടെ മകനാണ്. 11.16 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട സെൻറ് ജോസഫ് സ്കൂളിലെ ആൻസൺ ബെനഡിക്കാണ് ഈ ഇനത്തിൽ വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.