തിരുവനന്തപുരം: 2018 ജൂലൈ മുതൽ ഒക്ടോബർവരെ നീലക്കുറിഞ്ഞി പൂക്കുമ്പോൾ വിനോദസഞ്ചാരികൾക്ക് മൂന്നാറിൽ വിപുലമായ സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. എട്ടു ലക്ഷം വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാർ ടൗണിൽനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള ഇരവികുളം ദേശീയോദ്യാനമാണ് പ്രധാന ആകർഷണകേന്ദ്രം. മൂന്നാറിൽ ഒരേസമയത്ത് എത്ര സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തണമെന്നും ഇതിെൻറ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി പരസ്യപ്പെടുത്തണം. വാഹനങ്ങൾക്ക് നിയന്ത്രണവും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തണം. പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും നിരോധിക്കണം. മാലിന്യനിർമാർജനത്തിന് സംവിധാനമൊരുക്കാത്ത റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കണം. സീസണിൽ മൂന്നാർ വൃത്തിയായി സൂക്ഷിക്കണം. അതിനാവശ്യമായ ശുചീകരണജോലിക്കാരെ നിയോഗിക്കണം. വേണ്ടത്ര ടോയ്ലറ്റുകൾ ഏർപ്പെടുത്തണം. റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പ് റിപ്പയർ ചെയ്യണം. അടിയന്തര ചികിത്സക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങൾ നേരിടുന്നതിനും തയാറെടുപ്പ് വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എത്രത്തോളം വാഹനങ്ങൾ വരുമെന്നതിനെക്കുറിച്ച് പഠനം നടത്താൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. ഇരവികുളം ദേശീയപാർക്കിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് കൂടുതൽ ബസ് ഏർപ്പെടുത്തും. 50 ശതമാനം ടിക്കറ്റ് ഓൺലൈനായി നൽകും. പാർക്കിൽ പ്രവേശിക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. എന്നാൽ, ഒരു സന്ദർശകന് പാർക്കിൽ ചെലവഴിക്കാവുന്ന സമയത്തിന് നിയന്ത്രണമുണ്ടാകും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെടുന്ന കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. യോഗത്തിൽ മന്ത്രിമാരായ അഡ്വ. കെ. രാജു, കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ്, കമല വർധനറാവു, വി.എസ്. സെന്തിൽ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.