തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെയും തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിെൻറയും പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിനെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതും സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ പരാതിയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനോടും ഡി.ജി.പി ലോക്നാഥ് െബഹ്റയോടും കമീഷൻ വിശദീകരണം ചോദിച്ചു. നാല് ആഴ്ചക്കുള്ളിൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വിശദീകരണം നൽകണം. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിനുള്ള നടപടികൾ ഉടനടി ആരംഭിക്കണമെന്നും കമീഷൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകി. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി 25നും കമീഷൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാനത്ത് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ. തുടർന്ന് ഡി.ജി.പി നൽകിയ വിശദീകരണത്തിൽ ഏതെങ്കിലും ഒരു പാർട്ടിയിൽനിന്ന് മാത്രമല്ല, എല്ലാ പാർട്ടികളിൽപെട്ടവരും രാഷ്ട്രീയ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അറിയിച്ചിരുന്നു. അക്രമങ്ങളുടെ പട്ടികയും ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളും ഡി.ജി.പി ദേശീയ മനുഷ്യാവകാശ കമീഷന് മുന്നിൽ സമർപ്പിച്ചിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ആക്രമണത്തിനിരയായവരുടെ പേരും അവർക്കും കുടുംബത്തിനും സംസ്ഥാന സർക്കാർ എന്തൊക്കെ സഹായങ്ങൾ ചെയ്തെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 12ന് വീണ്ടും കത്തയച്ചെങ്കിലും നാളിതുവരെ ചീഫ് സെക്രട്ടറിയുടെ ഒരു മറുപടിയും തങ്ങൾക്ക് ലഭിച്ചില്ലെന്ന് കമീഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. ഈ ഘട്ടത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം പരിശോധിക്കുന്നതിന് സ്വന്തം അന്വേഷണസംഘത്തെ അയക്കുമെന്നും കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.