സൈനിക് സ്കൂളില്‍ പ്രവേശം ലഭിച്ച അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ മന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂളില്‍ പ്രവേശം ലഭിച്ച അട്ടപ്പാടിയിലെ ഏഴ് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലനെ സന്ദര്‍ശിച്ചു. ഈ അധ്യയനവര്‍ഷം ആറാം ക്ളാസില്‍ പ്രവേശം നേടിയ ആര്‍. വിഷ്ണു, ബി. ശിവകുമാര്‍, കെ. മണികണ്ഠന്‍, എന്‍. ബിനുരാജ്, ബി. ഹരി, എം. നിതിന്‍, ആര്‍. അനീഷ് എന്നിവരാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ രാജീവിനും ട്യൂട്ടര്‍ മാക്സണുമൊപ്പം മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിക്ക് പൂക്കള്‍ സമ്മാനിച്ച വിദ്യാര്‍ഥികളോട് മന്ത്രി നാട്ടിലെയും സ്കൂളിലെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അടിസ്ഥാന വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ നല്ല രീതിയില്‍ പരിശീലിപ്പിച്ച് സമര്‍ഥരാക്കാന്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. സൈനിക് സ്കൂളില്‍ ആകെയുള്ള 203 സീറ്റില്‍ 18 എണ്ണം പട്ടികജാതി വിഭാഗക്കാര്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംവരണം ചെയ്തതാണ്. അതില്‍ പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കുള്ള സീറ്റുകള്‍ മതിയായ പരിശീലനമുള്ള വിദ്യാര്‍ഥികളില്ലാത്തതിനാല്‍ വളരെക്കാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സീറ്റുകളാണ് പരിശീലനം ലഭിച്ച ഈ വിദ്യാര്‍ഥികളിലൂടെ നികത്തിയത്. 24 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയതില്‍ ഏഴുപേര്‍ക്കാണ് സൈനിക് സ്കൂളില്‍ പ്രവേശം ലഭിച്ചത്. ഓരോ വിദ്യാര്‍ഥിക്കും 6340 രൂപ വീതം അനുവദിച്ചു. യൂനിഫോമടക്കം 48 ഇനം പഠനോപകരണങ്ങളും വകുപ്പ് നല്‍കി. ഇവരുടെ പഠനച്ചെലവുകള്‍ക്ക് 19,27,500 രൂപയുടെ പ്രപ്പോസല്‍ അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് മന്ത്രി ഓണക്കിറ്റ് സമ്മാനിച്ചു. സംസ്ഥാനത്തെ 1,58,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സുഭിക്ഷമായി ഓണം ആഘോഷിക്കാന്‍ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നും തന്‍െറ ഈ വര്‍ഷത്തെ ഓണാഘോഷം അട്ടപ്പാടിയിലെ മൂലഗംഗ ഊരിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.