ചട്ടങ്ങള്‍ കാറ്റില്‍ പറക്കുന്നു; മാറാന്‍കുന്നിന് മരണമണി

കഴക്കൂട്ടം: അധികൃതരുടെ സമ്മതത്തോടെ നടത്തുന്ന കുന്നിടിക്കല്‍ മാറാന്‍കുന്നിനെ നാശത്തിന്‍െറ വക്കിലേക്ക് നയിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളടക്കം കുന്നിടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ്. മാറാന്‍കുന്ന് - മണിമലക്കുന്ന് - കുന്നുവിളക്കുന്ന് എന്നി മൂന്ന് കുന്നുകളുടെ താഴ്വാര പ്രദേശമാണ് കോലിയക്കോട്. പോത്തന്‍കോട് - കോലിയക്കോട് മേഖലയുടെ കാലാവസ്ഥാ സന്തുലന മടക്കം പ്രൗഢി വിളിച്ചോതുന്നതും ഈ മൂന്ന് കുന്നുകളാണ്. കഴിഞ്ഞ ആറു മാസത്തിനിടെ മാറാന്‍കുന്നിന്‍െറ സിംഹഭാഗവും ഇടിച്ചു നിരപ്പാക്കി കഴിഞ്ഞു.46 ഏക്കറാണ് കുന്നിന്‍െറ വിസ്തൃതി. കുന്നിനെ പകുത്ത് രണ്ട് റോഡുകള്‍ കടന്നു പോകുന്നു. കുന്നിന് ഇരുവശത്തായി രണ്ട് ചിറകളുണ്ട് തീപുകല്‍ ചിറയും - ചിറയില്‍ക്കരയും. തീപുകല്‍ ചിറയില്‍നിന്നാണ് മാണിക്കല്‍ പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി വെള്ളമെടുക്കുന്നത്. ഈ രണ്ട് ചിറകളിലേയും ജല സ്രോതസ്സ് മാറാന്‍കുന്നില്‍നിന്നുമാണ്. ഈ കുന്നിടിക്കുന്നതോടെ ഈ ജല സ്രോതസ്സിന്‍െറ നാശമായിരിക്കും ഫലം. കുന്നിന്‍െറ ഭൂരിഭാഗവും റബര്‍ കൃഷിയാണ്. കുന്നിന്‍െറ കാഞ്ഞാംപാറ ജങ്ഷനോട് ചേര്‍ന്ന താഴ്വാരം ഏകദേശം എട്ട് ഏക്കറോളം സ്ഥലമാണ് നിലവില്‍ കുന്നിടിപ്പ് ആരംഭിച്ച് മുന്നേറുന്നത്. മുരുക്കുംപുഴ സ്വദേശിയുടെ പേരിലുള്ളതായി ഈ സ്ഥലം. വില്ലാ -ഫ്ളാറ്റ് മാഫിയക്ക് കൈമാറിയ സ്ഥലത്താണ് കുന്നിടിപ്പ് തകൃതി. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന മണ്ണെടുപ്പിനും കുന്നിടിക്കലിനും പഞ്ചായത്ത് - റവന്യൂ പൊലീസ് അധികൃതര്‍ക്കെല്ലാമുള്ള പങ്ക് വെളിവാകും വിധത്തിലാണ് 25ലേറെ ലോറികളില്‍ ദിവസങ്ങളായി നടത്തുന്ന കുന്നിടിപ്പ്. വീട് വെക്കുന്നതിന് മണ്ണ് മാറ്റാനാണ് സാധാരണ ഗതിയില്‍ അനുമതി നല്‍കാറുള്ളത്. എന്നാല്‍, അതിന് വിപരീതമായി കുന്നിടിച്ചുമാറ്റാന്‍ പഞ്ചായത്തുതന്നെ അനുമതി നല്‍കുകയായിരുന്നു. വസ്തു ഉടമ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി നിരപ്പാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ചീഫ് ടൗണ്‍ പ്ളാനര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍, 2015 മാര്‍ച്ച് 27ന് കലക്ടറുടെ ഉത്തരവിന്‍ പ്രകാരം സ്റ്റോപ് മെമ്മോ നിലനില്‍ക്കെയാണ് പഞ്ചായത്തടക്കം അനുബന്ധ സ്ഥാപനങ്ങള്‍ കുന്നിടിക്കാന്‍ അനുമതി നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറി ചീഫ് ടൗണ്‍ പ്ളാനര്‍ക്ക് കത്ത് നല്‍കിയതും കലക്ടറുടെ സ്റ്റോപ് മെമ്മോ നിലനില്‍ക്കെയായിരുന്നുവെന്നതാണ് വിചിത്രം. സ്റ്റോപ് മെമ്മോ 2015 ജൂലൈ 21നാണ് മാറ്റിയത്. എന്നാല്‍, ഇതിനിടയില്‍ കുന്നിടിക്കുന്നതിനനുകൂലമായി പഞ്ചായത്ത് നിരവധി തവണ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡില്‍നിന്ന് 10 മീറ്റര്‍ ഉയരമുള്ള ചരിഞ്ഞ പ്രദേശമാണെന്നും കുന്നല്ളെന്നും വില്ല നിര്‍മാണക്കാര്‍ പറയുന്നു. എന്നാല്‍, സ്ഥലത്തുകാണുന്ന കുന്ന് നിലനിര്‍ത്തി, പ്രകൃതിക്ക് കോട്ടം വരുത്താതെ ഭൂമിയുടെ വികസനം നടത്തി വില്ലകള്‍ പണിയണമെന്ന നിബന്ധനയിന്‍ മേല്‍ താല്‍ക്കാലികമായി സ്റ്റോപ് മെമ്മോ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ മറികടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം ലോഡ് മണ്ണാണ് വിവിധയിടങ്ങളിലേക്ക് ഇടിച്ചുകൊണ്ട് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണിടിച്ച് നിരപ്പാക്കാന്‍ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റല്ലാതെ, കുന്നിടിക്കുന്നതിന് ജിയോളജിവകുപ്പിന്‍േറതടക്കമുള്ളവരുടെ അനുമതിയില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണ് കടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് പോത്തന്‍കോട് പോലീസും തയാറാകുന്നില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരുകാലത്ത് പ്രകൃതിയുടെ സമ്പത്തും പ്രദേശത്തിന്‍െറ പ്രൗഢിയുമായിരുന്ന മാറാന്‍കുന്ന് നാമശേഷമാകാന്‍ ഇനി ദിനങ്ങള്‍ മാത്രം. മാറാന്‍കുന്നിന് മരണ മണിമുഴങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു ദേശത്തിന്‍െറ പരിസ്ഥിതി സന്തുലനാവസ്ഥ കൂടിയാണ് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.