പെരുങ്കുളം കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികള്‍ സമരം തുടങ്ങി

ആറ്റിങ്ങല്‍: മിനിമം വേതനം ആവശ്യപ്പെട്ട് പെരുങ്കുളം കശുവണ്ടി ഫാക്ടറിയില്‍ സ്ത്രീ തൊഴിലാളികള്‍ സമരം ആരംഭിച്ചു. തൊഴില്‍ നഷ്ടം പരിഹരിക്കുക, യന്ത്രവത്കരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പത്ത് കിലോയോളം കശുവണ്ടിയാണ് തൊഴിലാളികള്‍ പ്രതിദിനം തല്ലിയിരുന്നത്. കിലോക്ക് മുപ്പത് രൂപ നിരക്കിലാണ് കൂലി. നിലവില്‍ രണ്ടോ മൂന്നോ കിലോ കശുവണ്ടി മാത്രമാണ് ഓരോ തൊഴിലാളിക്കും തല്ലാന്‍ ലഭിക്കുന്നത്. മുന്നൂറ് രൂപ വരെ കൂലി ലഭിച്ചിരുന്നവര്‍ക്ക് ഇന്ന് അമ്പത് രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രവത്കരണം വന്നശേഷമാണ് തൊഴില്‍നഷ്ടം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ മിനിമം വേതനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടപ്പാക്കാമെന്ന് മാനേജ്മെന്‍റ് വാക്കാല്‍ ഉറപ്പും നല്‍കിയത്രെ. എന്നാല്‍, കൂലി വര്‍ധനയോ മിനിമം വേതനമോ നടപ്പായില്ല. ചൊവ്വാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. ജോലിയില്‍നിന്ന് വിട്ടുനിന്ന സ്ത്രീ തൊഴിലാളികള്‍ ഫാക്ടറി കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി. രാഷ്ട്രീയത്തിനും യൂനിയനുകള്‍ക്കും അതീതമായാണ് സമരം. മാനേജ്മെന്‍റ് അനുകൂല നിലപാട് സ്വീകരിച്ചില്ളെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. മണമ്പൂര്‍, കടയ്ക്കാവൂര്‍, വക്കം പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ഫാക്ടറിയില്‍ പണിയെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.