മാള: നേരേത്ത ഏർപ്പെടുത്തിയ വൺവേ സംവിധാനം നിലച്ചതോടെ മാള ടൗൺ റോഡിൽ വീണ്ടും ഗതാഗതക്കുരുക്ക്. കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കുകയും മറ്റ് റോഡുകളിൽ വൺവേ നിലനിർത്തുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു. നേരേത്ത ഏർപ്പെടുത്തിയ വൺവേ ലംഘിച്ചതിനെതിരെ നടപടിക്ക് അധികൃതർ തയാറാകാത്തതാണ് സംവിധാനം നിലക്കാൻ കാരണം. അങ്കമാലി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിെൻറ സമ്മർദവും ഇതിന് പിറകിലുണ്ടെന്ന് ആക്ഷേപമുണ്ട്. വൺവേ പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് സമവായത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കെ. കരുണാകരൻ റോഡ്, എ.എം. അലി മാസ്റ്റർ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഡേവിസ് പെരേപ്പാടൻ ലിങ്ക് റോഡ് എന്നിവയാണ് വൺവേ നിലനിർത്തേണ്ടവ. എം.എം. അലി മാസ്റ്റർ, പോസ്റ്റ് ഓഫിസ് റോഡുകൾ എന്നിവ ഇനിയും വീതി കൂട്ടിയിട്ടില്ല. ഇത് ബസ് സർവിസിനെ ബാധിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫിസ് റോഡ് വീതികൂട്ടൽ: നഷ്ടപരിഹാരം സർക്കാർ പരിഗണനയിൽ മാള: ഗതാഗതം സുഗമമാകാതെ ശ്വാസം മുട്ടുന്ന പോസ്റ്റ് ഓഫിസ് റോഡ് വീതി വർധിപ്പിക്കാൻ സർക്കാർ തീരുമാനത്തിന് കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. വ്യാപാര സ്ഥാപന ഉടമകൾക്ക് നഷ്്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് തീരുമാനമായാൽ റോഡ് വീതി കൂട്ടൽ ആരംഭിക്കും. ഭാരവാഹനങ്ങൾക്ക് ഇരു വശങ്ങളിലേക്കും കടന്നുപോകാൻ കഴിയുംവിധം വീതി കൂട്ടിയാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ടൗണിലെ തിരക്കേറിയ റോഡാണിത്. ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയാൽ മാത്രമേ റോഡ് വികസനം പൂർത്തീകരിക്കാൻ കഴിയൂ. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നിരുന്നു. ഒരു ബസും ചെറുവാഹനവും സുഗമമായി കടന്നുപോകാനാവാത്ത നിലയിലാണ് ഈ റോഡ്. വിവിധ സ്ഥലങ്ങളില്‍നിന്നും മാള ടൗണിലേക്കും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.