വിവരാവകാശ നിയമം പാലിക്കാത്തതിന്​ വില്ലേജ് ഓഫിസര്‍ക്ക് താക്കീത്

മണ്ണുത്തി: വിവരാവകാശ നിയമം പാലിക്കാത്തതിന് വില്ലേജ് ഓഫിസര്‍ക്ക് തഹസില്‍ദാറുടെ താക്കീത്. ആവശ്യപ്പെട്ട വിവരം ലഭ്യമല്ലെന്നും ഇതിനായി തഹസില്‍ദാറുടെ ഓഫിസിനെ സമീപിക്കണമെന്നും മറുപടി നല്‍കിയ ഒല്ലൂക്കര വില്ലേജ് ഓഫിസറെയാണ് ശാസിച്ചത്. ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് മുല്ലക്കര സ്വദേശിനിയായ വിധവ ഒരു വര്‍ഷം മുമ്പ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയില്‍ എന്ത് നടപടിയെടുത്തുവെന്നാണ് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷ് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ആവശ്യപ്പെടുന്ന രേഖകള്‍ ഇല്ലാത്ത പക്ഷം അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസിലേക്ക് അയച്ചുനല്‍കി വിവരം ലഭ്യമാക്കി അഞ്ചു ദിവസത്തിനകം അപേക്ഷകനെ അറിയിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തിൽ വില്ലേജ് ഓഫിസര്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി അപേക്ഷകന്‍ നല്‍കിയ അപ്പീലിലാണ് തഹസിൽദാറുടെ നടപടി. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തഹസിദാര്‍ ഉത്തരവില്‍ പറയുന്നു. അപേക്ഷയില്‍ ധനസഹായം അനുവദിച്ചിട്ട് ഒരു വര്‍ഷമായെന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് തുക കൈമാറുമെന്നും തഹസില്‍ദാര്‍ കെ.എം. എല്‍ദോയുടെ ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.