പത്തനംതിട്ട: പാചകവാതക സിലിണ്ടർ അപകടങ്ങള്‍ ഒഴിവാക്കാൻ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വീടുകളില്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന് നിര്‍ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓപണ്‍ ഫോറത്തിലാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏജന്‍സികളുടെ മെക്കാനിക്കുകള്‍ സിലിണ്ടര്‍, സുരക്ഷാ ഹോസ്, പ്രഷര്‍ റെഗുലേറ്റര്‍, ബര്‍ണര്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. ഇതിന് രണ്ടു ബര്‍ണറുള്ള വീടുകളില്‍നിന്ന് 150 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് ഇൗടാക്കുക. സിലിണ്ടര്‍ നല്‍കുമ്പോള്‍ സിലിണ്ടറിന് നിശ്ചിത തൂക്കമുണ്ട്, വാല്‍വിന് അകത്തുള്ള വാഷറുണ്ട്, വാഷറിന് ചോർച്ചയില്ല തുടങ്ങിയവ ഉറപ്പുവരുത്തണമെന്നും ഫോറം നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞ സിലിണ്ടറുകള്‍ ഏജന്‍സി വിതരണം ചെയ്യരുത്. പ്രീ-ഡെലിവറി പരിശോധന കഴിഞ്ഞേ സിലിണ്ടറുകള്‍ അയക്കാവൂ. മൂന്ന് പരാതി ഫോറം പരിഗണിച്ചു. തൊഴിലാളികള്‍ സിലിണ്ടര്‍ നല്‍കുമ്പോള്‍ അമിതവില ഇൗടാക്കുന്നു, സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ വരുന്നില്ല എന്നീ പരാതികള്‍ തീര്‍പ്പാക്കി. മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ കിളിയന്‍കാവ് മേങ്ങഴ ജങ്ഷനില്‍ ജനവാസമേഖലയില്‍ ചട്ടം ലംഘിച്ച് എച്ച്.പി ഗ്യാസ് ഏജന്‍സി സ്ഥാപിച്ചെന്ന പഞ്ചായത്ത് അംഗത്തിൻെറ പരാതി അന്വേഷിക്കാനും തീരുമാനിച്ചു. എ.ഡി.എം അലക്സ് പി. തോമസ്, ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീന, ഐ.ഒ.സി സെയില്‍സ് ഓഫിസര്‍ സെയ്ത് മുഹമ്മദ്, ബി.പി.സി.എല്‍ അസി. മാനേജര്‍ (സെയില്‍സ്) നിധിന്‍ ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു. മല്ലപ്പള്ളി ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം രണ്ടിന് പത്തനംതിട്ട: മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ (ഭാഗികം) സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിൻെറ നിര്‍മാണോദ്ഘാടനം രണ്ടിന് വൈകീട്ട് 4.30ന് മല്ലപ്പള്ളി ടൗണില്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. സമ്മേളന ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍ (ആറു വാര്‍ഡുകള്‍) എന്നീ പഞ്ചായത്തുകളിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാൻ 2014ല്‍ പദ്ധതി വിഭാവനം ചെയ്തു. മൂന്ന് ഘട്ടത്തിലായി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഒന്നാംഘട്ടമായി ഉൽപാദന ഘടകങ്ങള്‍ നിര്‍മിക്കാൻ 6.78 കോടി അനുവദിച്ചു. രണ്ടാം ഘട്ടത്തില്‍ ശുദ്ധീകരണശാലയില്‍നിന്നുള്ള പ്രധാന പൈപ്പുകളും പമ്പ് സെറ്റുകളും ജലസംഭരണികളും നിര്‍മിക്കാൻ സംസ്ഥാന പദ്ധതിയില്‍ 24 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി പ്രദേശത്ത് വിതരണശൃംഖല പൂര്‍ണതോതില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് മൂന്നാംഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന് സര്‍വേ നടപടി നടന്നുവരുന്നു. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ സ്രോതസ്സ് മണിമലയാറാണ്. പദ്ധതിപ്രദേശം 10 മേഖലകളായി തിരിച്ച് ജലവിതരണത്തിനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള രണ്ട് ഉപരിതല സംഭരണികളും രണ്ട് ഭൂതല സംഭരണികളും പുതുതായി നിര്‍മിക്കുന്ന ആറ് ഉപരിതല സംഭരണികളും ജലം സംഭരിച്ച് വിതരണം നടത്താൻ ഉപയോഗിക്കുന്നു. രണ്ട് ബൂസ്റ്റര്‍ സ്റ്റേഷനുകളും രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. ഈ പദ്ധതി 2045ല്‍ 57,310 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ജല അതോറിറ്റി അടൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വൈ. സജീദ അറിയിച്ചു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകള്‍ സൗജന്യമായി ലഭ്യമാക്കിയ സ്ഥലത്താണ് ശുദ്ധീകരണശാല നിര്‍മിച്ചതും ജലസംഭരണികള്‍ നിര്‍മിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.