പമ്പാ മണല്‍പ്പുറം ഒരുങ്ങി; 131ാമത് മാരാമണ്‍ കൺവെന്‍ഷന്‍ നാളെ മുതൽ

പത്തനംതിട്ട: പ്രസിദ്ധമായ മാരാമണ്‍ കൺവെന്‍ഷന്റെ 131ാമത് മഹായോഗം ഞായറാഴ്ച പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ ആരംഭിക്കും.

എട്ടുനാള്‍ നീളുന്ന വചന പ്രഘോഷണം 15ന് സമാപിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാധ‍്യക്ഷനും മലങ്കരയുടെ 22ാം മാര്‍ത്തോമ്മായുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ‍്യക്ഷത വഹിക്കും. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ)സംസാരിക്കും.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യപ്രസംഗകരാകും.

വിവിധ ദിവസങ്ങളിലെ യോഗങ്ങളില്‍ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നല്‍കും.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ ക്രമീകരിക്കും.

സായാഹ്നയോഗങ്ങള്‍ വൈകിട്ട് ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും.

ബുധനാഴ്ച രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ സന്ദേശം നല്‍കും. സഹോദരി സഭകളുടെ അധ‍്യക്ഷന്മാരും മേല്‍പ്പട്ടക്കാരും പങ്കെടുക്കും.

ഉച്ചകഴിഞ്ഞു 2.30ന് ചേരുന്ന സാമൂഹിക തിന്മകള്‍ക്കെതിരായ യോഗത്തില്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ (തൃശൂര്‍ അതിരൂപത) മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതല്‍ നാലു വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ നാലു വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്.

ശനിയാഴ്ച ഉച്ചക്ക് 2.30ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അധ‍്യക്ഷതയില്‍ ചേരുന്ന മിഷനറി യോഗത്തില്‍ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും.

15ന് ഉച്ചക്ക് 2.30ന് സമാപന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ‍്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും. 

കൺവെന്‍ഷന്‍ ഹരിത നിയമാവലി പാലിച്ച്

പരിസ്ഥിതി മലിനീകരണമില്ലാതെ ഹരിത നിയമാവലി അനുസരിച്ചാണ് കൺവെന്‍ഷന്‍ നടത്തുന്നത്. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളിൽ കൺവെന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.

സമീപ സെന്ററുകളിലെ ഇടവകകളുടെ നേതൃത്വത്തില്‍ ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കോഴഞ്ചേരിയും മാരാമണ്ണും ചുറ്റുപാടുകളിലുള്ള 32 ഇടവകകളിലെ ജനങ്ങളും ചേര്‍ന്നാണ് പ്രധാന പന്തലും കുട്ടി പന്തലും ചാപ്പലും കെട്ടിമേഞ്ഞത്.

മണല്‍പ്പുറത്തേക്കുള്ള മൂന്നു താൽക്കാലിക പാലങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവെന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. മന്ത്രി വീണാ ജോര്‍ജിന്റെയും കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റിലും മാരാമണ്‍ റിട്രീറ്റ് സെന്ററിലും യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സർവിസ് ക്രമീകരിക്കും.

Tags:    
News Summary - 131st Maramon Convention starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.