ശബരിമല: ഒരുവർഷം പഴക്കമുള്ള അരവണ ലഭിച്ചതായി പരാതി. എന്നാൽ, പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ദേവസ്വം ബോർഡ ്. ഇതു ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ സന്നിധാനം പൊലീസിൽ പരാതി നൽകി. മലപ്പുറം നിലമ്പൂർ ചുങ്കത്രയിൽനിന്ന് എത്തിയ 20അംഗ സംഘത്തിനാണ് പഴക്കമുള്ള അരവണ ലഭിച്ചതെന്ന പരാതി ഉയർന്നത്. ഇതുസംബസിച്ച് ഡ്യൂട്ടി മജിസ്ട്രേറ്റിന് പരാതി നൽകി. തുടർന്ന് അന്വേഷണത്തിന് മജിസ്ട്രേറ്റ് പരാതി പൊലീസിന് കൈമാറി. വെള്ളിയാഴ്ച പുലർച്ച ആഴിക്ക് സമീപം പ്രധാന അരവണവിതരണ കേന്ദ്രത്തിൽനിന്ന് വാങ്ങിയ 13 ടിൻ അരവണയിൽ രണ്ടു ടിൻ 2017 ഡിസംബർ എട്ടിന് നിർമിച്ച മുപ്പത്തിയേഴാം നമ്പർ ബാച്ചിലുള്ളതാണെന്നതാണ് ഭക്തരുടെ പരാതി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, സംസ്ഥാന-ദേവസ്വം വിജിലൻസ്, ഭക്ഷ്യസുരക്ഷ വിഭാഗം, എന്നിവർ അരവണ നിർമാണ പ്ലാൻറ്, സംഭരണശാല, വിതരണ കൗണ്ടർ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും പരാതിക്ക് ആസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അരവണ സ്പെഷൽ ഓഫിസർ പി. ദിലീപ്കുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാറിന് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടിവ് ഓഫിസർ പൊലീസിൽ പരാതി നൽകിയത്. 2018 നവംബർ എട്ട്, ഒമ്പത് തീയതികളിൽ നിർമിച്ച 10, 11 ബാച്ചുകളിൽപ്പെട്ട അരവണയാണ് ഇപ്പോൾ വിതരണത്തിലുള്ളതെന്നും ഈ സീസണിൽ 25വരെയുള്ള ബാച്ച് നമ്പർ വരെയേ നിർമിച്ചിട്ടുള്ളൂ എന്നും എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.