അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പാറമടകൾക്കെതിരെ നാട്ടുകാർ രംഗത്ത്. പ്രകൃതിരമണീയമായ ചായലോടും സമീപങ്ങളിലുമാണ് പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ചത്. ജില്ലയിലെ മിനി മൂന്നാർ എന്നറിയപ്പെടുന്ന ചായലോട് പ്രദേശം മൂടൽമഞ്ഞും ജൈവസമ്പത്തും അപൂർവ ഇനം ആയുർവേദ പച്ചമരുന്നുകളാലും സമ്പുഷ്ടമാണ്. ചായലോട് ഗിരിനിരകളിലും കിൻഫ്ര വ്യവസായ പാർക്കിലും സമീപങ്ങളിലും പാറമടകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്. കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ ജിയേളാജിസ്റ്റ് ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഏനാദിമംഗലത്ത് നാല് ക്വാറികൾക്ക് മൈനിങ് പ്ലാനിന് അനുമതി നൽകിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു. മയിലുകളുടെ ആവാസവ്യവസ്ഥ സ്വകാര്യഭൂമിയിൽ ആയാൽപോലും സംരക്ഷിക്കണമെന്ന വനം വന്യജീവി സംരക്ഷണ നിയമത്തിെൻറ ലംഘനമാണ് ജില്ല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാനും അംഗങ്ങളും നടത്തിയിരിക്കുന്നതെന്ന് ജനകീയ സമിതി കൺവീനർ പി.കെ. തോമസ് പറഞ്ഞു. ഏനാദിമംഗലത്തിെൻറ കുടിവെള്ള സംഭരണിയായ ചായലോട്ടിൽ പരിസ്ഥിതി പഠനവും നടത്താതെയാണ് ഉദ്യോഗസ്ഥർ ക്വാറികൾക്ക് നിരാക്ഷേപപത്രങ്ങൾ നൽകിയിരിക്കുന്നത്. മൗണ്ട് സിയോൺ മെഡിക്കൽ കോളജിനും ഇന്ത്യൻ പെന്തകോസ്തൽ പള്ളിക്കും സെൻറ് ജോർജ് ആശ്രമം സ്കൂളിനും സമീപത്തായി സർവേ നമ്പർ 140/31,340/1841 എന്നീ ഭൂമികളിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് മെത്രാസന ഇടവകയുടെ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അേപ്രം മെത്രാപ്പോലീത്തയും ഇന്ത്യൻ പെന്തകോസ്തൽ ദൈവസഭ ഭാരവാഹികളും സ്കൂൾ അധികൃതരും പി.ടി.എയും നാട്ടുകാരും കലക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകി. പരാതികൾ അവഗണിച്ച് ക്വാറികൾക്ക് അനുമതി നൽകിയാൽ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ സമിതി കൺവീനർ പി.കെ. തോമസും സെക്രട്ടറി കെ.ജി. രാജനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.