ചിറ്റാർ: ഉരുൾപൊട്ടൽ ഭീതി ഇനിയും വിട്ടുമാറാതെ കിഴക്കൻ മേഖല. കഴിഞ്ഞമാസം വിവിധയിടങ്ങളിലായി മുപ്പതിലധികം ഉരുൾപൊട്ടിയതായാണ് കണക്ക്. ഏക്കർ കണക്കിന് വസ്തുവാണ് ഒലിച്ചുപോയത്. അഞ്ചുപേർ മരിച്ചു. ചിറ്റാർ പഞ്ചായത്തിലെ മീൻകുഴി, കൊടിതോപ്പ്, തേരകത്തുംമണ്ണ്, കുളങ്ങരവാലി, ചിറ്റാർ 86, സീതത്തോട് പഞ്ചായത്തിലെ തേക്കുംമൂട്, ഇരുപത്തിരണ്ടാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, നാലാം ബ്ലോക്ക്, മുണ്ടൻപാറ, ഗുരുനാഥൻ മണ്ണ്, അളിയൻമുക്ക്, മൂന്നു കല്ല് കോട്ടുപ്പള്ളി മല, ഗവിയിലെ അരണ മുടി, മൂഴിയാർ ലൂക്ക് ഔട്ട്, ബിമ്മരം, കപ്പക്കാട് എന്നിവിടങ്ങളിലാണ് വ്യാപകമായി ഉരുൾപൊട്ടിയത്. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇരുപത്തിയഞ്ചിലധികം വീടുകൾ നിലംപൊത്തി. ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതായി. ഉരുൾപൊട്ടി രൂപപ്പെട്ട തോടിെൻറ കരകളിലെ നിരവധി വീടുകളും തകർന്നു. സ്വന്തം വീടുകളിലേക്ക് കയറിച്ചെല്ലാൻ കഴിയാത്ത വിധം വഴികൾ കല്ലും മണ്ണും തടിയും നിറഞ്ഞു. ഏക്കറുകണക്കിന് കൃഷിയിടത്തിൽ കൂറ്റൻ പാറകല്ലുകളും ചളിയും മണ്ണും ഇപ്പോഴും മൂടിക്കിടക്കുകയാണ്. ബിമ്മരം കോളനിയിലെ അംഗൻവാടി കെട്ടിടം ഒലിച്ചുപോയി. പ്രളയത്തിൽ മിക്ക ജലവൈദ്യുതി നിലയങ്ങളും തകരാറിലായി. നാല് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പെരുനാട് കെ.എസ്.ഇ.ബി ജലവൈദ്യുതി പദ്ധതിയും 12 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്വകാര്യ മേഖലയിലുള്ള മണിയാർ കാർബോറാണ്ടം പവർ ഹൗസും ഏഴ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അള്ളുങ്കൽ ഇ.ഡി.സി.എൽ പവർ ഹൗസിലും തകരാർ സംഭവിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ ഡാമിെൻറ മൂന്നും നാലും ഷട്ടറുകൾക്കും തകരാർ സംഭവിച്ചു. വലിയ മരങ്ങൾ ഒഴുകിയെത്തി ഷട്ടറിൽ ഇടിച്ചാണ് കേടുപാടുകൾ സംഭവിച്ചത്. കനാലും വലതുഭാഗത്തെ സംരക്ഷണഭിത്തിയും കരയും ഇടിഞ്ഞിട്ടുണ്ട്. ഇവിടെ കോൺക്രീറ്റ് സംഭരക്ഷണഭിത്തി ഉൾപ്പെടെ നിർമിക്കാൻ ഏകദേശം 1.13 കേടി രൂപ വേണ്ടി വരും. അണക്കെട്ടിൽനിന്നുള്ള മഴവെള്ളപ്പാച്ചിലിൽ കക്കി-ആനതോട് ഭാഗത്തെ വൻ മലകൾ വ്യാപകമായി ഇടിഞ്ഞു. ഇവിടെ നൂറുകണക്കിന് ഭാഗത്താണ് ഉരുൾപൊട്ടിയത്. മണ്ണിടിച്ചിലിൽ മൂഴിയാർ, ഗവി മേഖല ഒറ്റപ്പെട്ട് കിടക്കുകയാണ്. ആദിവാസികൾ ഉൾപ്പെടെ 1700ഓളം ആളുകൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. വനമേഖലയിൽ കിലോമീറ്ററുകൾ ദൂരത്തിലാണ് റോഡ് കാണാൻ പറ്റാത്ത വിധം മലയിടിഞ്ഞത്. ഈ ഭാഗത്തെ റോഡ് പുനർനിർമിക്കാൻ മാസങ്ങൾ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.