കൊല്ലങ്കോട്: മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ, അസൗകര്യത്തിൽ വലഞ്ഞ് രോഗികളും അധികൃതരും. രാവിലെ ആറ് മുതൽ ആരംഭിക്കുന്ന രോഗികളുടെ വരി രാത്രിവരെ നീളുന്ന അവസ്ഥയാണ്. ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാനുള്ളത്. മതിയായ ജീവനക്കാരില്ലാത്തതിനാൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്നില്ല. ഡ്യൂട്ടി സമയം കഴിഞ്ഞാലും ഡോക്ടറുടെ ക്വാർട്ടേഴ്സുകളിലേക്ക് രോഗികൾ ചികിത്സ തേടിയെത്തുന്നതും പതിവായിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിൽസ ഉണ്ടായിരുന്ന മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിലവിൽ രോഗികളുടെ എണ്ണം വർധിക്കുന്നതല്ലാതെ സൗകര്യം വർധിക്കുന്നില്ല. പഴയ സൗകര്യങ്ങളും ജീവനക്കാരുടെ കുറവുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും വലിയ പഞ്ചായത്തായിട്ടും ആംബുലൻസ് അനുവദിക്കാത്തതിനാൽ കോളനികളിലെത്തിയുള്ള ആരോഗ്യപ്രവർത്തനങ്ങളും അവതാളത്തിലായിട്ടുണ്ട്. മൂന്ന് ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും നിയമിച്ച് മുതലമട സർക്കാർ ആശുപത്രിയുടെ പ്രവർത്തനം എല്ലാവർക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.