ഓപറേഷന്‍ അനന്ത: ഒറ്റപ്പാലത്ത് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു

ഒറ്റപ്പാലം: ഓപറേഷന്‍ അനന്ത ഒറ്റപ്പാലം നഗരത്തില്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായ സര്‍വേ നടപടികള്‍ പുരോഗതിയില്‍. ഒരാഴ്ചക്കകം കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാനുള്ള ധിറുതിപ്പെട്ട സര്‍വേ നടപടികളാണ് നടന്നുവരുന്നത്. പ്രാഥമിക പരിശോധനയില്‍ പല ഭാഗങ്ങളിലും രണ്ട് മീറ്ററില്‍ കൂടുതല്‍ കൈയേറ്റം നടന്നിട്ടുള്ളതായി ബോധ്യപ്പെട്ടെന്ന് സര്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. നഗരസഭാ ബസ്സ്റ്റാന്‍ഡ് മുതല്‍ പെട്രോള്‍പമ്പുവരെയും മറുദിശയില്‍ ഗാന്ധി പ്രതിമമുതല്‍ ടാക്സി സ്റ്റാന്‍ഡുവരെയും സര്‍വേ പൂര്‍ത്തിയായതാണ്. ടി.ബി റോഡ് കവല മുതല്‍ക്കുള്ള സര്‍വേയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കകം സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കൈയേറ്റം നടത്തിയതായി കണ്ടത്തെുന്നവരെ പങ്കെടുപ്പിച്ച് തഹസില്‍ദാര്‍ വാദംകേട്ട ശേഷമായിരിക്കും അന്തിമ നടപടി. തെന്നടി ബസാര്‍ മുതല്‍ ന്യൂബസാര്‍ വരെയുള്ള നഗരപാതയില്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ച സ്ഥലവും തിരിച്ചുപിടിക്കും. സര്‍ക്കാറിന് സ്ഥലം ആവശ്യമാകുന്നപക്ഷം തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലാണ് സ്വയംതൊഴില്‍ സംരംഭകരുള്‍പ്പെടെ ഏതാനും പേര്‍ക്ക് സ്ഥലം അനുവദിച്ചിരുന്നത്. ഇവക്ക് പുറമെ കൈയേറ്റങ്ങളും ഒഴിപ്പിച്ചെടുക്കും. നഗരത്തില്‍ രൂക്ഷമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരപാത വികസിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഓപറേഷന്‍ അനന്തക്ക് പിന്നില്‍. ഒഴിപ്പിച്ചശേഷവും പാത വികസനത്തിന് സ്ഥലം ആവശ്യമായിവരുന്ന പക്ഷം പ്രതിഫലം നല്‍കി ഏറ്റെടുക്കാനും ഉദ്ദേശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.