8155 പേർ നിരീക്ഷണത്തിൽ തൃശൂർ: ജില്ലയിൽ ശനിയാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ് പേരെ ഡിസ്ചാർജ് ചെയ്തു. എട്ട് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പല വാഹനങ്ങളിലായി ജില്ലയിൽ പലയിടങ്ങളിലുമായി ഇറക്കിവിടുന്നതായി കണ്ടെത്തിയ 103 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്കും മൂന്ന് പേരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലയിലേക്ക് ഡൽഹിയിൽനിന്ന് വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിങ് നടത്തി അതത് പ്രദേശങ്ങളിൽ നിരീക്ഷണത്തിലാക്കി. ശനിയാഴ്ച 64 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1770 സാമ്പിളുകളാണ് പരിശോധനക്കയച്ചിട്ടുള്ളത്. ഇതിൽ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 135 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻെറ ഭാഗമായി സാമ്പിൾ പരിശോധന ഊർജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിൻെറ വിവിധ മേഖലയിലുള്ള 418 ആളുകളുടെ സാമ്പിൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് കൂടാതെയാണിത്. ജലപ്രയാണം പദ്ധതി: മണലി, കുറുമാലി പുഴകൾ വൃത്തിയാക്കും ആമ്പല്ലൂർ: ജലപ്രയാണം പദ്ധതിയുടെ ഭാഗമായി മണലി, കുറുമാലി പുഴകളിൽ അടിഞ്ഞുകൂടിയ ചളിയും മരങ്ങളും നീക്കംചെയ്ത് നീരൊഴുക്ക് ഉടൻ പുനഃസ്ഥാപിക്കും. ജില്ല പഞ്ചായത്ത് ഒരു കോടി രൂപ െചലവഴിച്ച് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൻെറയും കലക്ടർ എസ്. ഷാനവാസിൻെറയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രണ്ടു പുഴകളുടേയും സമീപ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട എം.എൽ.എമാരും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവൃത്തികൾക്ക് അന്തിമ രൂപംനൽകും. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.ജെ. ഡിക്‌സ്ൺ, മെംബർ അഡ്വ. ജയന്തി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ, ഡി.ഡി.പി ഇൻ ചാർജ് പ്രസാദ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.ഡി. സിന്ധു എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കം പൂർത്തിയായി തൃശൂർ: മേയ് 26ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സമഗ്രശിക്ഷ കേരള എന്നിവയുടെ നേതൃത്വത്തിലാണ് പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്. ജില്ലയിൽ 100090 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ഫോണിൽ വിളിച്ച് പരീക്ഷക്ക് എത്തുന്നത് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ അതത് ജില്ലകളിൽ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപവിദ്യാഭ്യാസ ജില്ലകളായ ചാവക്കാട് 429, തൃശൂർ 102, ഇരിങ്ങാലക്കുട 83 കുട്ടികൾക്കും ഈ സേവനം ലഭ്യമാക്കി. ജില്ല പഞ്ചായത്തിൻെറയും സമഗ്രശിക്ഷ കേരളയുടെയും നേതൃത്വത്തിൽ ജില്ലയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 5,40,000 മാസ്‌കുകളും പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വീടുകളിൽ എത്തിച്ചു. സ്‌കൂൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ മേയ് 25ന് മുമ്പ് പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ പരീക്ഷ നടത്താനായി ശുചിയാക്കണം. ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി വിദ്യാർഥികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച് സാനിറ്റൈസ് ചെയ്ത് നേരെ പരീക്ഷ ഹാളിലേക്ക് എത്തിക്കണം. പരീക്ഷക്ക് മുമ്പും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. വിദ്യാർഥികൾക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ജില്ലയിൽ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് യാത്രാ സൗകര്യം പ്രധാന അധ്യാപകർ ഉറപ്പുവരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.