ഇന്നലെ വാളയാർ ചെക്​പോസ്​റ്റ്​ വഴി തിരികെയെത്തിയത്​ 2262 പേർ

853 വാഹനങ്ങളിലായാണ് ഇവരെത്തിയത് പാലക്കാട്: ബുധനാഴ്ച വാളയാർ ചെക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് തിരികെയെത്തിയത് 2262 പേർ. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മൂന്നാം ദിനവും സംസ്ഥാന അതിർത്തിയായ വാളയാറിൽ ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ബുധനാഴ്ച 1519 പുരുഷന്മാരും 557 സ്ത്രീകളും 186 കുട്ടികളുമുൾപ്പെടെയുള്ളവർ 853 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 535 കാറുകൾ, 273 ഇരുചക്രവാഹനങ്ങൾ, 43 ട്രാവലറുകൾ, രണ്ട് ഓട്ടോകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്തുന്നത്. പാലക്കാട് ജില്ലയില്‍ വാളയാര്‍ ചെക്പോസ്റ്റിലൂടെ മാത്രമാണ് അന്തർ സംസ്ഥാന യാത്ര അനുവദിച്ചിട്ടുള്ളത്. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതിനായി 16 കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച പരിശോധനക്ക് വാളയാര്‍ ചെക്പോസ്റ്റില്‍ മാത്രം 77 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. നോര്‍ക്ക രജിസ്ട്രേഷന്‍ വഴി ലഭിച്ച പാസ്, അതത് ജില്ല കലക്ടറുടെ അനുമതിപത്രം, എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടറുടെ അനുമതിപത്രം എന്നിവ ഉള്ളവരെയാണ് കടത്തിവിടുന്നത്. വാഹനങ്ങളില്‍ എത്തുന്നവരെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സേലത്തുനിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിലെത്തിയ കോഴിക്കോട്, കണ്ണൂർ സ്വദേശികളായ മൂന്ന് ഹോമിയോ വിദ്യാർഥികളുടെ പരിശോധന ഫലം നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. േമയ് നാലിന് രാത്രി വാളയാറിലെത്തിയ ഇവർക്ക് പനിയുണ്ടായിരുന്നതിനാൽ ജില്ല ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.