ഓടിത്തളർന്ന് പൊതുമരാമത്ത് വൈദ്യുതിവിഭാഗം

മഞ്ചേരി: അഞ്ചുമാസം മുമ്പ് മഞ്ചേരി മെഡിക്കൽ കോളജിന് അനുവദിച്ച ഇലക്ട്രിക്കൽ വിഭാഗം ഓഫിസ് താൽക്കാലികമായി പ്രവ ർത്തനം ആരംഭിക്കാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ജീവനക്കാരില്ലാത്തതിനാൽ പ്രയാസം സൃഷ്ടിക്കുന്നു. താൽക്കാലികമായി മലപ്പുറം സെക്ഷനിലെ അസി. എൻജിനീയർക്ക് ചുമതല നൽകിയാണ് ഓഫിസ് ആരംഭിക്കാൻ ഉത്തരവിറങ്ങിയത്. കോളജിൽ സ്വന്തം സ്ഥലമായില്ലെങ്കിൽ തൊട്ടടുത്തുള്ള കെട്ടിട വിഭാഗത്തിൻെറയോ വൈദ്യുതി വിഭാഗത്തിൻെറയോ ഓഫിസിൽ താൽക്കാലികമായി ക്രമീകരണം നടത്തി പ്രവർത്തനം ആരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പൊതുമരാമത്ത് വൈദ്യുതിവിഭാഗം പ്രവർത്തിക്കുമ്പോഴാണ് മഞ്ചേരിക്ക് മാത്രം ഈ ദുരവസ്ഥ. മഞ്ചേരി മെഡിക്കൽ കോളജിനായി ഒരു അസി. എൻജിനീയർ, നാല് ഒന്നാം തരം ഓവർസിയർ, ഒരു രണ്ടാം തരം ഓവർസിയർ എന്നിങ്ങനെ ആറ് തസ്തികകളാണ് അനുവദിച്ചത്. എന്നാൽ, മഞ്ചേരിയിൽ ഇതുവരെയും ഓഫിസ് പ്രവർത്തനം ആരംഭിക്കുകയോ പുതിയ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ, നിലവിലുള്ള വൈദ്യുതിവിഭാഗത്തിന് അമിതജോലി ചെയ്യേണ്ട സ്ഥിതിയാണ്. ആശുപത്രിയിൽ 750 കെ.വി ട്രാൻസ്ഫോർമറും 500 കെ.വി ജനറേറ്ററും കോളജിൽ 400 കെ.വിയുടെ ട്രാൻസ്ഫോർമറും 200 കെ.വിയുടെ ജനറേറ്ററും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ ആറ് ലിഫ്റ്റ്, ഓക്സിജൻ പ്ലാൻറ് എന്നിവയും പ്രവർത്തിക്കുന്നു. എന്നാൽ, ഇതൊന്നും പരിപാലിക്കാൻ വൈദ്യുതി വിഭാഗം ഇല്ല. കഴിഞ്ഞദിവസം ആശുപത്രിയിലെ ജനറേറ്ററിൻെറ വൈൻഡിങ് തകരാറിലായി പ്രവർത്തനം നിലച്ചിരുന്നു. ജില്ല ആസ്ഥാനത്തുള്ള വൈദ്യുതിവിഭാഗം എ.ഇ എത്തിയാണ് പ്രശ്നം കണ്ടെത്തി തകരാർ പരിഹരിക്കാനായി കോഴിക്കോട്ടേക്ക് മാറ്റിയത്. നിലവിൽ ജില്ലയിൽ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിന് ഉദ്യോഗസ്ഥരുടെ അഭാവം അലട്ടുന്നുണ്ട്. മറ്റു ജില്ലകളിൽ രണ്ട് വൈദ്യുതിവിഭാഗം ഓഫിസുകൾ പ്രവർത്തിക്കുമ്പോൾ ജില്ലയിൽ ഒന്നാണ് പ്രവർത്തിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് 12 എ.ഇ ഓഫിസുകളുണ്ട്. 36 ഓവർസിയർമാരും ജോലിചെയ്യുന്നു. ഇവരുണ്ടാക്കുന്ന കെട്ടിടത്തിൻെറ വൈദ്യുതീകരണത്തിന് പുറമെ പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും വൈദ്യുതീകരണവും ചെയ്യാൻ വൈദ്യുതി വിഭാഗത്തിന് ഒരു എ.ഇയും രണ്ട് ഓവർസിയറും മാത്രമാണുള്ളത്. തിരൂർ കേന്ദ്രീകരിച്ച് ഒരു ഓഫിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും മെഡിക്കൽ കോളജിന് മാത്രമാണ് അനുവദിച്ചത്. ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വികസന സമിതിയിൽ വൈദ്യുതിവിഭാഗം അസി. എൻജിനീയർ അഡ്വ. എം. ഉമ്മർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ ഓഫിസ് പ്രവർത്തനം ആരംഭിച്ചാൽ വൈദ്യുതിവിഭാഗത്തിനും ആശുപത്രിക്കും വലിയ ആശ്വസമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.