ഒറ്റപ്പാലം ബസ് സ്റ്റാൻഡ്: കൈവരികൾ സ്ഥാപിച്ച് നടപ്പാതയൊരുക്കും ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷക്കായി കൈവരികൾ സ്ഥാപിച്ച് നടപ്പാത ക്രമീകരിക്കും. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം ജോയിൻറ് ആർ.ടി.ഒ, ട്രാഫിക് പൊലീസ്, മുനിസിപ്പൽ എൻജിനീയർ എന്നിവരടങ്ങിയ സംഘം സ്റ്റാൻഡിലെത്തി പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശന കവാടത്തിൻെറ ഇരുവശങ്ങളിലും കൈവരികൾ സ്ഥാപിച്ച് യാത്രക്കാർക്ക് നടപ്പാത സുരക്ഷിതമാക്കും. ബസുകൾ സഞ്ചരിക്കുന്ന പ്രവേശന പാതയിലൂടെ അപകടമായ രീതിയിൽ ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കാനാണിത്. സ്റ്റാൻഡിൽനിന്ന് യാത്രക്കാർക്ക് പുറത്തേക്ക് പൊകുന്നതിന് നിലവിൽ സുരക്ഷിത മാർഗങ്ങളില്ല. ഇതിന് പരിഹാരമായി ബസ് സ്റ്റാൻഡിനകത്തെ ഓട്ടോറിക്ഷകൾ പുറത്തേക്ക് പോകുന്ന കവാടം രണ്ടായി വിഭജിക്കും. ഓട്ടോകൾ സഞ്ചരിക്കുന്ന കവാടത്തിലൂടെതന്നെ യാത്രക്കാർക്കും പുറത്തേക്ക് പോകാൻ വിഭജനം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. പ്രവേശന പാതയിൽ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാനായി ടയർ ഹംബുകൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. അപകടങ്ങൾ പതിവായ സ്റ്റാൻഡിൽ ഏതാനും ദിവസം മുമ്പ് ലോട്ടറി വിൽപ്പനക്കാരൻ ബസിൻെറ ടയറിന് അടിയിൽപെട്ട് മരിച്ചതോടെയാണ് അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾക്ക് അന്വേഷണം ആരംഭിച്ചത്. യാത്രക്കാർക്ക് സ്റ്റാൻഡിൽ സുരക്ഷാ ഭീഷണിയുള്ളതായി നാറ്റ്പാക് സംഘം നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.