മേലാറ്റൂർ: റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹനഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരുകയായിരുന്ന ഉയരംകൂടിയ ലോറിയാണ് മറുപുറത്തേക്ക് കടന്നുപോകാനാവാതെ കുടുങ്ങിയത്.
ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരിച്ചതിന്റെ ഭാഗമായി ഇരുഭാഗത്തുമായി 4.78 മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ ഹൈറ്റ് ഗേജ് സ്ഥാപിച്ചിട്ടുണ്ട്. റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഹൈറ്റ് ഗേജിനേക്കാൾ കൂടുതൽ ഉയരമുണ്ടെങ്കിൽ ഇതിലൂടെ കടന്നുപോകാനാവില്ല.
റെയിൽവേ ഗേറ്റിനു സമീപം വരെയെത്തിയ ലോറി ഉയരക്കൂടുതൽ കാരണം ഈ ഭാഗത്ത് കുടുങ്ങിയതോടെ വാഹനങ്ങൾ ഇരുഭാഗത്തും നിരയായി കിടന്നു. ഇതോടെ ലോറി പിറകിലേക്കെടുക്കാൻ സാധിക്കാത്ത സ്ഥിതിയായി. പിന്നീട് ഓട്ടോ, ടാക്സി ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ പിറകിലേക്ക് മാറ്റിയതിനുശേഷമാണ് കുടുങ്ങിക്കിടന്ന ലോറി തിരിച്ചുപോയത്. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.