ചുരമിറങ്ങുന്ന ആനവണ്ടിയിൽ ഹിപ്നോട്ടിസം: യാത്രക്കാരുടെ മനസ്സ് കീഴടക്കി മുനീർ

മഞ്ചേരി: ചുരമിറങ്ങുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഹിപ്‌നോട്ടിക് പ്രദര്‍ശനം കാഴ്ചവെച്ച് മഞ്ചേരി സ്വദേശി യാത്രക്ക ാരുടെ മനസ്സ് നിറച്ചു. മഞ്ചേരി ഡ്രീംസ് എഫ്.എം ആകാശവാണി നിലയത്തിലെ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടിവും കാരക്കുന്ന് ആമയൂര്‍ സ്വദേശിയുമായ മുനീറാണ് ഹിപ്‌നോട്ടിക് വിദ്യയിലൂടെ യാത്രക്കാരെ കൈയിലെടുത്തത്. 2007 മുതല്‍ 2011 വരെ താന്‍ പഠിച്ച മൂന്നാര്‍ എന്‍ജിനീയറിങ് കോളജിൽ ഒന്നാംവര്‍ഷ വിദ്യാർഥികള്‍ക്ക് ഓറിേയൻറഷന്‍ ട്രെയിനിങ് നല്‍കാൻ എത്തിയതായിരുന്നു മുനീര്‍. ക്ലാസ് കഴിഞ്ഞ് മഞ്ചേരിയിലേക്കുള്ള മടക്കയാത്രയില്‍ കയറിയത് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍. നേരത്തേ ക്ലാസുകേട്ട കുറച്ച് വിദ്യാർഥികളും ബസിലുണ്ടായിരുന്നു. അടിമാലിയിലേക്കുള്ള യാത്രാമധ്യേ വിദ്യാർഥികളാണ് തങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. തയാറുള്ളവരെ ക്ഷണിച്ചപ്പോൾ എട്ടുപേർ മുന്നോട്ടുവന്നു. സ്വന്തം വിരലുകളുടെ വലുപ്പം കൂടുതലാക്കി തോന്നിപ്പിച്ചാണ് ഇവരെ ഇദ്ദേഹം അത്ഭുതപ്പെടുത്തിയത്. ഇതോടെ പത്തുപേര്‍ കൂടി മുന്നോട്ടുവന്നു. ഇവരുടെ ഇരുകൈകളും ഏതാനും നേരത്തേക്ക് കാന്തിക ശക്തിയുള്ളതാക്കി മാറ്റി. ഇതിനുപുറമെ മൈൻഡ് റീഡിങ് എന്ന മാന്ത്രികവിദ്യയും കാഴ്ചവെച്ചു. വിദ്യാര്‍ഥികളടക്കം 35ലധികം പേർ ബസിലുണ്ടായിരുന്നു. ബസ് ജീവനക്കാരുടെ പൂര്‍ണപിന്തുണയുമുണ്ടായിരുന്നു. മഞ്ചേരി ആകാശവാണിയില്‍ ഹലോ യൂത്ത്, ജീവിതപാഠം, സമകാലികം തുടങ്ങിയ നിരവധി ജനപ്രിയ പരിപാടികളുടെ അവതാരകനും പ്രൊഡ്യൂസറുമാണ് മുനീര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.