മങ്കട പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം: വാടക കുടിശ്ശിക തീരുമാനമായി

ഒമ്പതുവര്‍ഷമായി വാടക നല്‍കിയില്ല സ്ഥലം ലഭ്യമാകുന്ന മുറക്ക് കെട്ടിടം നിർമിക്കാൻ തുക വകയിരുത്തുമെന്ന് മുഖ്യമ ന്ത്രി മങ്കട: മങ്കട പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിൻെറ വാടക കുടിശ്ശിക തീര്‍ക്കുന്നതിന് തീരുമാനമായി. ഒമ്പതുവര്‍ഷമായി വാടക നല്‍കാതെ മങ്കട സഹകരണ ബാങ്കിൻെറ കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബാങ്ക് ഭാരവാഹികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എം.എല്‍.എ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും വാടക കുടിശ്ശിക തീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി ജൂണ്‍ 20ന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സ്‌റ്റേഷന് കെട്ടിടം നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോയെന്നും ലഭ്യമായാല്‍ നിർമിക്കുന്നതിന് ഫണ്ടനുവദിക്കാമോയെന്നും എം.എല്‍.എ ചോദിച്ചപ്പോള്‍ സ്ഥലം ലഭ്യമാകുന്ന മുറക്ക് തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിരന്തര ആവശ്യ പ്രകാരം 2010ലാണ് മങ്കടയില്‍ സ്റ്റേഷന്‍ തുറന്നത്. നേരത്തേ മങ്കട സര്‍വിസ് സഹകരണ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് സ്റ്റേഷനായി മാറ്റിയത്. കഴിഞ്ഞ സര്‍ക്കാറിൻെറ കാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മങ്കടയില്‍ വന്നപ്പോള്‍ വാടക അടക്കാത്ത കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. പൊലീസ് സൂപ്രണ്ട്, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം ബാങ്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ള താല്‍ക്കാലിക വാടക കെട്ടിടത്തില്‍ പരിമിതികള്‍ സഹിച്ച് സ്റ്റേഷന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഒമ്പതുവര്‍ഷം തികയുകയാണ്. അത്യാവശ്യ സൗകര്യങ്ങളുള്ള ശുചിമുറിയോ മറ്റു ഭൗതിക സൗകര്യങ്ങളോ ഇവിടെ ഇല്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഷീറ്റിനടിയില്‍ കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും നശിച്ചുപോകുന്ന അവസ്ഥയാണ്. ജനലുകളും മറ്റു മരഉരുപ്പടികളും ചിതല്‍ തിന്നുതുടങ്ങി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കടന്നമണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന മങ്കട പൊലീസ് സ്റ്റേഷന്‍ കേസുകളില്ലാത്തതിൻെറ പേരില്‍ മങ്കടയില്‍നിന്ന് എടുത്തുപോവുകയാണുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. Mankada Police station ചിത്രം: Mankada Police station: മങ്കട പൊലീസ് സ്റ്റേഷന്‍ കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.