വിഹിതം ഭാഗികമായി ആലിപ്പറമ്പ് പദ്ധതിക്ക്, നിലവിലെ പദ്ധതി മുടങ്ങില്ല -എം.എൽ.എ പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ, സ മീപ പഞ്ചായത്തുകൾ, അലീഗഢ് കാമ്പസ് എന്നിവിടങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ മൂന്നുവർഷം മുമ്പ് തയാറാക്കിയ പദ്ധതിയുടെ വിഹിതം വകമാറ്റി ആലിപ്പറമ്പ് കുടിവെള്ള പദ്ധതിക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് വിവാദം. തൂതപ്പുഴയിൽ ഏലംകുളം പഞ്ചായത്തിൽ വരുന്ന രാമൻചാടി കടവിൽ കിണറും അലീഗഢ് കാമ്പസ് സ്ഥിതിചെയ്യുന്ന ചേലാമലയിൽ ടാങ്കും സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് 90 കോടി രൂപയാണ് ജല അതോറിറ്റി കണക്കാക്കിയത്. ഇതിൽ 35.13 കോടി രൂപയുടെ ഒന്നാം ഘട്ടത്തിന് ഫെബ്രുവരി രണ്ടിന് സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡറും പൂർത്തിയായി. എന്നാൽ, ഈ സമയത്ത് പദ്ധതിവിഹിതം വകമാറ്റി വേറെ പദ്ധതിക്ക് വിനിയോഗിക്കാൻ മഞ്ഞളാംകുഴി അലി എം.എൽ.എ ശ്രമിക്കുകയാണെന്നും ധനമന്ത്രിയെയും ജല അതോറിറ്റി മന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നഗരസഭ ചെയർമാൻ ധനമന്ത്രിക്കും സ്പീക്കർക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തൂതപ്പുഴയിലെ കട്ടുപ്പാറയിൽ കിണർ സ്ഥാപിച്ച് പെരിന്തൽമണ്ണയിലും സമീപ പഞ്ചായത്തുകളിലും വെള്ളം വിതരണം ചെയ്യുന്ന അർബൻ ശുദ്ധജല വിതരണ പദ്ധതി നിലവിലുണ്ട്. ഇതിലൂടെ വേണ്ടത്ര വെള്ളം വിതരണം ചെയ്യാനാവുന്നില്ല. തുക 2017-18 ബജറ്റിൽ വകയിരുത്തി. ടെൻഡർ കഴിഞ്ഞ് കരാറുകാരനെ പ്രവൃത്തി ഏൽപ്പിക്കാൻ നിൽക്കുന്ന ഘട്ടത്തിലാണ് പദ്ധതി സംബന്ധിച്ച തർക്കവും വിവാദവും. 90 കോടിയുടെ പദ്ധതി കേരള അടിസ്ഥാന വികസന സൗകര്യ പദ്ധതിയിൽ (കിഫ്ബി) ഉൾപ്പെടുത്തിയാണ് ഭരണാനുമതി. അലീഗഢ് കാമ്പസിൽ ഒരേക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. ജൂൺ 17ന് ധനമന്ത്രിയുടെ ഒാഫിസിൽ നടന്ന യോഗത്തിലാണ് തുക മറ്റൊരു പദ്ധതിയിലേക്ക് മാറ്റാൻ മഞ്ഞളാംകുഴി അലി എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഖേദകരമാണെന്നും നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നൽകിയ പരാതിയിൽ, നടപടി അംഗീകരിക്കാനാവില്ലെന്നും നഗരസഭ മുൻകൈയെടുത്ത പദ്ധതി പ്രദേശത്തിൻെറ പൊതുതാൽപര്യമാണെന്നും ചൂണ്ടിക്കാട്ടി. പദ്ധതി മുന്നോട്ടു കൊണ്ടുപോവാൻ സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, മൂന്നുവർഷം മുമ്പ് എല്ലാ നടപടികളും പൂർത്തിയാക്കി ബജറ്റിൽ വിഹിതവും നീക്കിവെച്ച പദ്ധതി ഇപ്പോഴും നിർമാണം തുടങ്ങിയിട്ടില്ലെന്നും നീക്കിവെച്ച തുകയിൽ ഒരു വിഹിതം ആലിപ്പറമ്പിലെ കുടിവെള്ള പദ്ധതിക്ക് മാറ്റാനാണ് നടപടിയെടുത്തതെന്നും എം.എൽ.എ പറഞ്ഞു. ആലിപ്പറമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ച് പൂർത്തിയാവാതെ കിടക്കുകയാണ്. കേന്ദ്ര വിഹിതമായതിനാൽ നിലച്ചു. പ്രവൃത്തി തുടങ്ങാതെ വെറുതെ കിടക്കുന്ന ഫണ്ടിൽനിന്ന് പകുതി ആലിപ്പറമ്പ് പദ്ധതിക്ക് മാറ്റിവെക്കുകയാണ് ചെയ്തത്. രാമൻചാടി കുടിവെള്ള പദ്ധതി നേരേത്ത നിശ്ചയിച്ച രീതിയിൽ പൂർത്തിയാക്കാൻ നടപടികളുമായി മുന്നോട്ടുപോവുമെന്നും എം.എൽ.എ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.